വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു

വിദേശ രാജ്യങ്ങളിൽ സ്വപ്ന ജോലികൾ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേരിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത വഞ്ചനാ കേസിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പ്രതിയായ തിരുവനന്തപുരം സ്വദേശി താജുദീൻ (54) സമർപ്പിച്ച ജാമ്യ ഹർജിയിലാണ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഏപ്രിൽ 21ന് ഹാജരാക്കാൻ ഉത്തരവിട്ടത്.
തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലസ് മജിസ്ട്രേറ്റ് കെ.ജി. രവിതയാണ് വഞ്ചിയൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടത്. 2025 ജനുവരി 18 ന് താജുദീനെ ചെന്നൈയിൽ നിന്നാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിൽ പല പേരുകളിലായി ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15 ഓളം എടിഎം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം വഞ്ചിയൂർ, കൊല്ലം കരുനാഗപ്പള്ളി, കണ്ണൂർ, തലശ്ശേരി പാലക്കാട് വടക്കാഞ്ചേരി, തൃശൂർ, കുന്നംകുളം, വരന്തരപള്ളി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019 ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മണ്ണുത്തി പൊലീസ് സ്റ്റേഷനിലും 2021 ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിട്ടു വരികയാണ്.
"https://www.facebook.com/Malayalivartha