സി.പി ഐ മന്ത്രി കെ. രാജൻ എതിർത്ത ഫയൽ.. മന്ത്രിസഭാ യോഗത്തിൽ വച്ച് പാസാക്കാൻ, പിണറായിയുടെ ഗൂഢശ്രമം..ഫയൽ മന്ത്രിസഭായോഗത്തിൽ എത്തിച്ചാൽ സി പി ഐ മന്ത്രിമാർ ഒന്നടങ്കം എതിർക്കും..

വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ കൂടുതൽ ഇളവുകൾ തേടിയുള്ള വ്യവസായവകുപ്പിന്റെ ആവശ്യമാണ് റവന്യു വകുപ്പ് നിരാകരിച്ചത്. റവന്യു, സർവേ - ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന ഡിജിറ്റൽ റീസർവേ 'ഭൂമി' ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സെഷൻ കോവളത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. 15 ൽ കൂടുതലുള്ള ഓരോ ഏക്കറിനും 20 തൊഴിലവസരങ്ങളും 10 കോടിയുടെ നിക്ഷേപവും വേണമെന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭൂപരിഷ്കരണ നിയമം നേരത്തേ ഭേദഗതി ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും കൂടുതൽ ഇളവുകൾക്കായി വ്യവസായവകുപ്പ് സമ്മർദം ചെലുത്തിയിരുന്നെങ്കിലും റവന്യു വകുപ്പ് വഴങ്ങിയിരുന്നില്ല.
ഭൂപരിഷ്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്നാണ് കോൺക്ലേവിൽ മന്ത്രി നടത്തിയ പ്രഖ്യാപനം.
അനിവാര്യമായ ഭേദഗതി അടക്കം, കാലോചിതമായ മാറ്റങ്ങൾ നേരത്തേ വരുത്തിയിട്ടുണ്ട്. വ്യവസായ,വാണിജ്യ, വിദ്യാഭ്യാസ, ചാരിറ്റബിൾ വിഭാഗത്തിൽ ഉൾപ്പെടെ വികസന ആവശ്യങ്ങൾക്ക് സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും നിയമത്തിലുണ്ട്. രാജൻ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പാണ് രംഗത്തെത്തിയതെങ്കിലും അതിനു പിന്നിൽ പിണറായിയാണുള്ളത്.കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വച്ചത്. സംസ്ഥാന താൽപര്യത്തിന് ഉതകുന്നതെങ്കിൽ നിലവിലെ നിയമം അനുസരിച്ച് തന്നെ ഇളവ് അനുവദിക്കാമെന്നും നടപടി ക്രമം വേഗത്തിലാക്കാമെന്നും റവന്യു മന്ത്രി ഉറപ്പ് നൽകി.
വ്യവസായം വരണമെങ്കിൽ ഭൂമി വേണം. ഭൂ നിയമങ്ങളിൽ ഇളവ് വേണം. അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വക്കുന്നത്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറെന്നത് 100 ഏക്കറെങ്കിലും ആക്കണമെന്നത് അടക്കം വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പിന്‍റെ നോട്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഇളവുകൾ കൂടി ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയുടെ വാദത്തിന് പക്ഷേ റവന്യു വകുപ്പ് തടയിട്ടു.ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം പൂര്‍ണ്ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു. വരുന്ന നിക്ഷേപത്തിന്‍റെ അളവും തൊഴിലവസരവും എല്ലാം കണക്കിലെടുത്ത് ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാൻ നിലവിലെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് റവന്യുമന്ത്രി നിലപാടെടുത്തു.ഓരോ നിക്ഷേപവും ഓരോരോ കേസുകളായി തന്നെ പരിഗണിച്ച് ഭൂനിയമങ്ങളിൽ ഇളവനുവദിക്കാമെന്നും നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാമെന്നുമുള്ള ധാരണയാണ് യോഗത്തിലുണ്ടായത്. കൊച്ചിയിൽ നടന്ന കേരള ഗ്ലോബൽ സമ്മിറ്റിൽ വന്ന പദ്ധതികളുടെ അവലോകനത്തിനാണ് ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഫയൽ റവന്യുമന്ത്രി തള്ളിയ സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിൽ ഫയൽ സമർപ്പിക്കാൻ തീരുമാനമായത്. മന്ത്രിസഭാ യോഗത്തിന് ഏത് ഫയലിലും തീരുമാനമെടുക്കാൻ കഴിയുന്നതാണ്. വ്യവസായ മന്ത്രി ഫയൽ സമർപ്പിച്ചാൽ സി പി എം മന്ത്രിമാർ ചേർന്ന് പാസാക്കും പോരാത്തതിന് മുഖ്യമന്ത്രിയുടെ സർവവിധ പിന്തുണയുമുണ്ട്. സി പി ഐ എതിർത്താൽ ഒന്നും സംഭവിച്ചില്ലെങ്കിലും അത് വാർത്തയായി മാറും. ഇ എം എസ് വിഭാവനം ചെയ്ത് കെ.ആർ. ഗൗരിയമ്മ എഴുതി സി. അച്ചുതമേനോൻ സർക്കാർ നടപ്പിലാക്കിയ കേരള ഭൂപരിഷ്ക്കരണ നിയമം പിണറായി സർക്കാർ വ്യവസായികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നു എന്നത് പുതിയ വാർത്തയല്ല. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരായ കെ രാജനെയും പ്രസാദിനെയും കെ.എൻ. ബാലഗോപാലിനെയും പോലുള്ള മന്ത്രിമാരെ മുന്നിൽ നിർത്തി 2001 ൽ നിയമ ഭേദഗതി കൊണ്ടുവരാൻ പിണറായി ശ്രമിച്ചു. അന്ന് കെ.ആർ. ഗൗരിയമ്മ മരിച്ചിട്ട് 41 ദിവസം തികഞ്ഞിട്ടില്ലായിരുന്നു. തോട്ടഭൂമിയിൽ പുതിയ വിളകൾ കൃഷി ചെയ്യാനാണ് അന്ന് പണറായി സർക്കാർ അനുമതി നൽകിയത്. കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തോമസ് ഐസക്ക് എഴുതിയ ബജറ്റിൽ ഇങ്ങനെയൊരു നിർദ്ദേശം കുത്തിതിരുകാൻ പിണറായി ശ്രമിച്ചെങ്കിലും അന്ന് നടന്നില്ല..ഇ എം എസ് എന്ന ഉത്തമ കമ്യൂണിസ്റ്റിൻറെ നിലപാട് താൻ തിരുത്തില്ലെന്ന് അന്ന് ഐസക്ക് പറഞ്ഞത്രേ. തുടർന്ന് ഐസക്കിന് സീറ്റ് നൽകിയില്ല. ബാലഗോപാലിനെ ജയിപ്പിച്ച് ധനമന്ത്രിയാക്കി.തൻറെ താത്പര്യത്തിന് അനുസരിച്ച ഒരു ബജറ്റ് മുഖ്യമന്ത്രി എഴുതിയുണ്ടാക്കി. ഇതിലാണ് ഭൂപരിഷ്ക്കരണ നിയമത്തിൻറെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള ആദ്യ തീരുമാനം ഉണ്ടായത്. ഭൂപരിഷ്കരണനിയമത്തിൽ കാതലായ ഭേദഗതിയാണ് വേണ്ടിവരുന്നത്. തോട്ടങ്ങളിൽ റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, ലോങ്കൻ തുടങ്ങിയ ഫലവർഗങ്ങൾ കൃഷിചെയ്യാനാണ് തീരുമാനം. ഭൂപരിഷ്കരണനിയമം ഭേദഗതിചെയ്യുന്നതിനെ എന്നും ഇടതു മുന്നണി എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. യു ഡി എഫ് സർക്കാർ നിരവധി തവണ ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതിക്ക് ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ സഭയിൽ ഇടതു മുന്നണി ഒറ്റക്കെട്ടായാണ് എതിർത്തിട്ടുള്ളത്.പ്രത്യേകിച്ച് സി പി ഐ.ഇപ്പോൾ തോട്ടഭൂമിയുടെ അഞ്ചുശതമാനം സ്ഥലം ടൂറിസത്തിനും ചില വിളകൾ കൃഷിചെയ്യാനും ഉപയോഗിക്കാം. ഇത് കെ.എം. മാണി റവന്യുമന്ത്രിയായിരിക്കെ കൊണ്ടുവന്ന ഭേദഗതിയാണ് . മറ്റുവിളകൾകൂടി തോട്ടങ്ങളിൽ കൃഷിചെയ്യാനാകുംവിധം സമഗ്രമായി നിയമം പൊളിച്ചെഴുതണം. നിയമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭൂപരിഷ്കരണ നിയമം തന്നെയാണ്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടതാണെന്നും വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിന് നിയമം റദ്ദാക്കണമെന്നും വ്യവസായവകുപ്പ് ശുപാർശചെയ്തിരുന്നു. ‘‘ഒരു കമ്യൂണിസ്റ്റുകാരനെങ്കിലും മന്ത്രിസഭയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭൂപരിഷ്കരണ നിയമം ശക്തിപ്പെടുത്തുകയും മുന്നോട്ടുപോകുകയും ചെയ്യും’’ -എന്നായിരുന്നു വി.എസിന്റെ അന്ന് പറഞ്ഞത്. തുടർന്ന് ഭേദഗതിനീക്കം ഉപേക്ഷിച്ചു.ഉമ്മൻ ചാണ്ടി സർക്കാരാണ് ഭൂപരിഷ്കരണനിയമത്തിൽ ഒടുവിൽ മാറ്റം കൊണ്ടുവന്നത്. അഞ്ചുശതമാനം തോട്ടഭൂമി ടൂറിസത്തിനും പച്ചക്കറി, വാനില, ഔഷധസസ്യം എന്നിവയ്ക്കും ഉപയോഗിക്കാൻ അന്ന് അനുമതി നൽകി. ഇങ്ങനെ ഉപയോഗിക്കുന്ന അഞ്ചുശതമാനം ഭൂമിയുടെ 90 ശതമാനം കൃഷിക്കും 10 ശതമാനം ടൂറിസത്തിനും എന്ന ഉപാധിയും വെച്ചു. കൂടാതെ, കശുമാവുകൃഷിയും തോട്ടത്തിന്റെ പരിധിയിലാക്കി. ഇടതുപക്ഷം ഇത് ശക്തമായി എതിർത്തിരുന്നു.ഭൂപരിഷ്കരണനിയമപ്രകാരം ഒരാൾക്ക് പരമാവധി കൈവശംവെക്കാവുന്ന ഭൂമി 15 ഏക്കർ മാത്രമാണെന്ന പരിധി തോട്ടങ്ങൾക്ക് ബാധകമല്ല. മറ്റുവിളകൾ കൃഷി ചെയ്യാൻ അനുവദിക്കുന്നത് ഭൂപരിഷ്കരണനിയമത്തിന്റെ അന്തസ്സത്തതന്നെ ഇല്ലാതാക്കുമെന്നും ഭാവിയിൽ അവ കഷണങ്ങളാക്കി കൈമാറ്റംചെയ്യപ്പെടുന്നതിന് ഇടയാക്കുമെന്നുമാണ് കമ്യൂണിസ്റ്റുകാർ എക്കാലവും പറഞ്ഞിട്ടുള്ളത്. തോട്ടങ്ങളുടെ ലാഭം മാത്രമാണ് പിണറായിയുടെ മുന്നിലുള്ളത്.ഇപ്പോൾ നടപ്പിലാക്കുന്നത് തോട്ടം ഉടമകളുടെ താത്പര്യമാണ്.ഭൂപരിഷ്കരണനിയമം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനാൽ ഇതുസംബന്ധിച്ച നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണം. സ്വാഭാവികമായും അതിന് അനുമതി നൽകാൻ തന്നെയാണ് സാധ്യത. നിയമസഭയിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഭേദഗതിയുണ്ടാകരുതെന്ന ദീർഘവീക്ഷണത്തിലാണ് ഭൂനിയമങ്ങൾ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അഞ്ചുശതമാനം ഭൂമി ടൂറിസത്തിനും ചില വിളകൾക്കുമായി അനുവദിച്ച നിയമഭേദഗതിക്ക് 2012-ലാണ് രാഷ്ട്രപതി അംഗീകാരം നൽകുന്നത്. തുടർന്ന് തരിശുഭൂമി വ്യവസായത്തിന് ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ 2015-ൽ നിയമഭേദഗതിക്ക് ശ്രമിച്ചെങ്കിലും ഇടതുപക്ഷം ശക്തമായി എതിർത്തതിനാൽ അത് നടപ്പായില്ല. ഇത് താൻടാ പിണറായി സർക്കാർ എന്നാരെങ്കിലും പറഞ്ഞാൽ ദോഷം പറയരുത്. കെ.രാജൻ ബിനോയ് വിശ്വത്തിന് നിലവിലെ സാഹചര്യം വിശദീകരിച്ച് നൽകിയിരുന്നു. വിഷയം സർക്കാരിനുള്ളിലെ കാര്യമായതിനാൽ പാർട്ടി ഇടപെടില്ല. എന്നാൽ അച്ചുതമേനോൻ രൂപം നൽകിയ നിയമത്തിൽ കാതലായ ഒരു മാറ്റവും വരുത്താൻ നിന്നുകൊടുക്കരുതെന്ന നിർദ്ദേശം ബിനോയ് നൽകിയിട്ടുണ്ട്. മുമ്പ് വീണാ വിജയന്റെ സുഹ്യത്തായ ശശിധരൻ കർത്തയ്ക്ക് വേണ്ടിയും ഭൂപരിഷ്ക്കക്ക നിയമത്തിൽ മാറ്റം വരുത്താൻ പിണറായി തയ്യാറായിരുന്നു. സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സിഎംആര്‍എൽ പ്രമോട്ടർ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു.ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അന്നത് നടക്കാത്തതിനാൽ ഇപ്പോൾ വളഞ്ഞ വഴി തേടിയിരിക്കുകയാണ് മുഖ്യമന്ത്രി. ഭൂപരിഷ്ക്കരണ നിയമത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചിരുന്ന വി എസ് ആശുപത്രിയിൽ കിടക്കുമ്പോഴാണ് നിയമഭേദഗതിക്ക് പിണറായി കരുക്കൾ നീക്കുന്നത്. മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ പിണറായിക്ക് എന്തും ചെയ്യാം. എന്നാൽ സി പി ഐ എന്തുചെയ്യും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha