വേണ്ടിവന്നാൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തുടരാം; മുന്നറിയിപ്പുമായി ആയത്തൊള്ള ഖമീനി: അമേരിക്കയും ഇസ്രയേലും ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി പശ്ചിമേഷ്യ...

12 ദിവസം നീണ്ട സംഘർഷത്തിനൊടുവിലാണ് ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽവന്നത്. ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ബോംബിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനമെത്തുന്നത്. ഇപ്പോഴിതാ രാജ്യത്ത് അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകിയെന്നും വേണ്ടിവന്നാൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തുടരുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനി മുന്നറിയിപ്പ് നൽകുന്നു. സ്ഥിതി നിലവിൽ ശാന്തമാണെങ്കിലും അമേരിക്കയും ഇസ്രയേലും ഇനി ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് പശ്ചിമേഷ്യ.
ഇസ്രായേലിനെതിരേ ഇറാൻ വിജയം കൈവരിച്ചതായാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി അവകാശപ്പെടുന്നത്. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടിയാണെന്നും അദ്ദേഹം ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ ഇസ്രയേൽ പൂർണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് യു.എസ് ആക്രമണത്തിൽ പങ്കെടുത്തത്. എന്നാൽ, ഈ യുദ്ധത്തിൽ അവർക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞു.
യുഎസിന്റെ മുഖത്ത് കനത്ത പ്രഹരമേൽപിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനായെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ-ഉദൈദ് വ്യോമതാവളത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയിൽ വേണ്ടിവന്നാൽ ഇത്തരം നടപടി ആവർത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഖമീനിയുടെ മുന്നറിയിപ്പിനോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് മുമ്പും ആയത്തൊള്ള ഖമീനി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്‍ കീഴടങ്ങണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെയാണ് കടുത്ത ഭാഷയിൽ ആയത്തൊള്ള ഖമീനി പ്രതികരിച്ചത്. ഇറാനികള്‍ കീഴടങ്ങുന്നവരല്ല. ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമീനി പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ഖമീനി ഇക്കാര്യം അറിയിച്ചത്. സൈനിക നടപടിയുണ്ടായാല്‍ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് അമേരിക്ക അറിയണമെന്നും ഖമീനി അന്ന് പറഞ്ഞു.
എന്നാൽ, ഇത് പൂർണമായും തള്ളിക്കൊണ്ടാണ് യുഎസ് ഇറാനെതിരേ ആക്രമണം നടത്തിയത്. മൂന്ന് ആണവകേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്. ഇറാനെതിരേ സൈനിക നടപടി വേണമോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് ട്രംപ് ജൂണ്‍ 20-ന് അറിയിച്ചത്. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് രണ്ടുദിവസത്തിനകം ഇറാനെ വിറപ്പിച്ചുകൊണ്ട് യുഎസ് ആക്രമണം നടത്തുകയായിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ തൊടുത്ത മിസൈലുകള്‍ തടയാന്‍ സാധിച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം. പിന്നാലെ വെടിനിർത്തലും പ്രാബല്യത്തിൽ വന്നു. ഖമീനി വീണ്ടും മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിൽ യു.എസ്സിന്റെ പ്രതികരണം ഏതുതരത്തിലാവുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha