ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന് നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്...

അതിരമ്പുഴ കോട്ടമുറി കാലായില്‍ ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചെങ്ങംതറ സെബാസ്റ്റ്യന്‍ നാലു സ്ത്രീകളെ പലപ്പോഴായി കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. കേരളത്തെ നടുക്കിയ കൊടുംക്രിമനല്‍ സെബാസ്റ്റിയന്‍ വീണ്ടും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ജ്യുഡിഷ്യല്‍ കസ്റ്റഡില്‍ വാങ്ങാനൊരുങ്ങുകയാണ്. ചേര്‍ത്തല സ്വദേശിനികളായ ബിന്ദു പത്മനാഭന്‍, ഐഷ എന്ന ഹയറുമ്മ, സിന്ധു എന്നിവരെ പണാപഹരണത്തിനുശേഷം സെബാസ്റ്റ്യന്‍ നേരിട്ടോ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ടോ കൊലപ്പെടുത്തയതായി പോലീസ് കരുതുന്നു.
ഇതിലേക്കുള്ള നിര്‍ണായത തെളിവുകള്‍ പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് സെബാസ്റ്റിയനെ വീണ്ടും കസ്റ്റഡിയിലെടുക്കുന്നത്. ജെയ്‌നമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി രണ്ടാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും ഇയാള്‍ യാതൊരു വിവരങ്ങളും പോലീസിനോടു തുറന്നു പറയുന്നില്ല. ജെയ്‌നമ്മയെ കുളിമുറിയില്‍ തലയ്ക്കടിച്ചോ കഴുത്തു ഞെരുച്ചോ കൊലപ്പെടുത്തിയ ശേഷം ശരീരം പലതായി വെട്ടിമുറിച്ച് ചുട്ടെരിച്ചുവെന്നാണ് സൂചനകള്‍. സാഹചര്യ തെളിവുകള്‍ മുന്നില്‍ നിരത്തിയിട്ടും സെബാസ്റ്റ്യന്‍ യാതൊന്നും വിട്ടുപറയാന്‍ തയാറാകുന്നില്ല.
വിവിധ കൊലപാതകങ്ങളില്‍ പങ്കുള്ളതായി കരുതുന്ന സെബാസ്റ്റിയന്റെ പഴയ നാലു സുഹൃത്തുക്കള്‍ ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബിന്ദുവും ഐഷയും ജീവിച്ചിരിപ്പില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുകയാണ് പോലീസ്. ഇരുവരെയും കൊലപ്പെടുത്തിയതില്‍ സെബാസ്റ്റ്യന് പങ്കുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിലെടുക്കുന്നത്.
സെബാസ്റ്റ്യനും കൂട്ടാളികളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും ഫോണ്‍കോളും നിരീക്ഷിച്ചതനുസരിച്ച് ഇരുവരെയും വക വരുത്തിയതാണെന്ന് പോലീസ് ഏറെക്കുറെ സ്ഥിരീകരിക്കുന്നു. 2006ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച് മൂന്നു കോടി രൂപയോളം സെബാസ്റ്റിയന്‍ അപഹരിച്ചതായാണ് വിവരങ്ങള്‍. വ്യാജരേഖകളും വ്യാജവിലാസവും ചമച്ചു മറ്റൊരു സ്ത്രീയുടെ സഹായത്തില്‍ ബിന്ദുവിന്റെ അക്കൗണ്ടില്‍ അന്‍പതു ലക്ഷം രൂപ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍ സെബാസ്റ്റ്യന്‍ വ്യാജമായി തയാറാക്കിയിരുന്നു. ബിന്ദുവിന് വിവിധയിടങ്ങളില്‍ ഉണ്ടായിരുന്ന കോടികള്‍ മതിപ്പുള്ള സ്ഥലം വ്യാജരേഖയിലൂടെ വിറ്റഴിച്ചു. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സെബാസ്റ്റിയന്‍ ലക്ഷങ്ങള്‍ കൈമടക്ക് നല്‍കിയാണു കൃത്യങ്ങളെല്ലാം ചെയ്തത്. റിട്ടയേഡ് പഞ്ചായത്ത് ജീവനക്കാരിയായിരുന്ന വാരനാട് വെളിയില്‍ ഐഷയെ കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങിക്കൊടുക്കാം എന്ന പേരില്‍ അടുപ്പം സ്ഥാപിച്ച് സെബാസ്റ്റ്യന്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിരുന്നു. 2012 മേയിലാണ് ഐഷയെ കാണാതായത്. കാണാതാകുന്നതിന് മുന്‍പ് ഐഷ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ഒരുമിച്ചു കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലരില്‍നിന്ന് വന്‍തുക കടം വാങ്ങുകയും ചെയ്തിരുന്നു. മേയ് രണ്ടാം വാരം ഇവര്‍ കൊല്ലപ്പെട്ടതായാണ് സൂചനകള്‍. 2016വരെ ഐഷയുടെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ വന്നിട്ടുണ്ട്. അഞ്ചു പവന്റെ ആഭരണങ്ങള്‍ ഐഷ പതിവായി അണിഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഒരു കേസിലും വ്യക്തമായ തെളിവില്ലെന്നതും കൊലപാതകങ്ങള്‍ നടന്നിട്ടു വര്‍ഷങ്ങായെന്നതുമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. തന്നെ ഒരു കോടതിയും ശിക്ഷിക്കില്ലെന്ന് സെബാസ്റ്റിയന്‍ പോലീസിനോട് വെട്ടിത്തുറന്നു പറയുന്നതും ഈ സാഹചര്യത്തിലാണ്. ഐഷയുടെ തിരോധാനം ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഒന്‍പതംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചില്‍നിന്നും എസ്എസ്പിയില്‍നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജെയ്നമ്മ, ബിന്ദു പത്മനാഭന്‍ കേസുകള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
സെബാസ്റ്റ്യന്റെയും കൂട്ടാളികളായ സ്ഥലം ബ്രോക്കര്‍മാരുടെയും സ്ഥലമിടപാടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. റവന്യു, രജിസ്ട്രേഷന്‍ വകുപ്പുകള്‍വഴി വലിയ തട്ടിപ്പുകള്‍ നടന്നതായും പല ഉന്നത ഉദ്യോഗസ്ഥരും കൂട്ടുനിന്നതായ തെളിവുകളും പുറത്തു വരുന്നുണ്ട്. സെബാസ്റ്റ്യന്‍ ഇടനിലയായി പല സ്ഥലമിടപാടുകളിലും വമ്പന്‍ തിരിമറികളും നികുതിവെട്ടിപ്പുകളും നടന്നിരുന്നു. ലോക്കല്‍ പോലീസിന് ഇടപെടല്‍ സാധ്യത നിലവില്‍ ഐഷ കേസില്‍ മാത്രമാണ്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേതെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് ജെയ്‌നമ്മയുടേതാണോയെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലവും മറ്റു രാസപരിശോധനാഫലങ്ങളും വരേണ്ടതുണ്ട്.
ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായ സെബാസ്റ്റ്യന്‍ നിലവില്‍ കോട്ടയം ജില്ലാ ജയിലിലാണ്. ബിന്ദു പത്മനാഭന്‍ തിരോധാനത്തില്‍ ലക്ഷക്കണക്കിന് രൂപ സെബാസ്റ്റ്യന്‍ ഉത്തത പോലീസ് ഉദ്യോഗ്സ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിരുന്നതായാണ് സൂചനകള്‍. വ്യക്തമായ ഒട്ടേറെ സൂചനകള്‍ ലഭിക്കുകയും പണാപഹരണം നടന്നതായി കണ്ടെത്തുകയും ചെയ്ത ശേഷവും ബിന്ദു തിരോധാനക്കേസ് ് ഒതുങ്ങിപ്പോവുകയും ചെയ്തിരുന്നു.
കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പദ്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നുകാട്ടി 2017-ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതിനല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് സഹോദരിയുടെ തിരോധാനത്തിന് ഉത്തരവാദിയെന്നായിരുന്നു പരാതി. ഇതില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. എന്നാല്‍ ആ അന്വേഷണം പോലീസ് തന്നെ മരവിപ്പിച്ചതില്‍ ദുരൂഹതയേറെയാണ്. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.
ഏറ്റുമാനൂര്‍ കോട്ടമുറി ജെനമ്മയെ 2024 ഡിസംബര്‍ 23 മുതലാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി പള്ളിപ്പുറത്താണ് കണ്ടെത്തിയത്. ഇതും സെബാസ്റ്റ്യനെ സംശയിക്കാന്‍ കാരണമായി. ജെനമ്മയുടെ തിരോധാനത്തില്‍ ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ജെനമ്മയെ കാണാതായെന്ന് വീട്ടുകാര്‍ പരാതി നല്‍കിയശേഷം ഈരാറ്റുപേട്ടയില്‍വെച്ചും പള്ളിപ്പുറത്തുവെച്ചും ഫോണ്‍ ഓണായതായി കണ്ടെത്തി. ഈരാറ്റുപേട്ടയിലെ ഒരു മൊബൈല്‍ കടയില്‍നിന്നാണ് ഫോണ്‍ ചാര്‍ജ്ചെയ്തെന്ന് വ്യക്തമായി. അന്വേഷണത്തില്‍ സെബാസ്റ്റ്യനാണ് ഫോണ്‍ ചാര്‍ജ് ചെയ്തതെന്ന് മനസിലായി. ഇതേ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ കസ്റ്റഡിയിലായത്.
https://www.facebook.com/Malayalivartha






















