ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നത് 5987 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്ത് ശുദ്ധജല വിതരണത്തിനായി ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ നിരവധി കടമ്പകള്‍ ഉണ്ടായിരുന്നു. കൂട്ടായ പ്രവര്‍ത്തനവും ഇച്ഛാശക്തിയുമാണ് പദ്ധതി പൂര്‍ണ വിജയത്തിലെത്തിക്കാന്‍ കാരണമായത്. എല്ലാ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാനായി വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിഹിതം ഉള്‍പ്പടെ ഉപയോഗപ്പെടുത്തി ചെലവഴിക്കുന്നത്.
പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നബാഡില്‍ നിന്നും 5000 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര വിഹിതമായ 5000 കോടി രൂപ കൂടെ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്തെ ശുദ്ധ ജല വിതരണത്തില്‍ ചരിത്രപരമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും- മന്ത്രി പറഞ്ഞു.
മുതുവല്ലൂർ പഞ്ചായത്തിലെ ഹർ ഘർ ജൽ പ്രഖ്യാപനവും പദ്ധതി സമർപ്പണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും മലപ്പുറം ജില്ലയില്‍ മാത്രം ഇതിനായി കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉള്‍പ്പെടുത്തി 5987 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ആദ്യ ഹര്‍ ഘര്‍ ജല്‍ പഞ്ചായത്ത് പ്രഖ്യാപനത്തിനായി കൊണ്ടോട്ടിയില്‍ മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളം അങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്ത് 23 ശതമാനം മാത്രമുണ്ടായിരുന്ന കുടിവെള്ള കണക്ഷന്‍ ഇന്ന് 53 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ ഇതിനോടകം 100 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ ആദ്യത്തെ ഹര്‍ ഘര്‍ ജല്‍ നിയോജകമണ്ഡലമായി.
സംസ്ഥാനത്ത് 15 നിയോജക മണ്ഡലങ്ങളിലും 120 ഗ്രാമപഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തീകരിച്ച് ഹര്‍ ഘര്‍ ജല്‍ സ്ഥാപനങ്ങളായി മാറി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളില്‍ നിന്നും ലഭിച്ച സഹകരണ മനോഭാവമാണ് പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു 2028 വരെ കേന്ദ്രം സമയം നീട്ടി നല്‍കിയിട്ടുണ്ട്.
ചടങ്ങില്‍ ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ 'ഹര്‍ ഘര്‍ ജല്‍' പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ചീക്കോട് കുടിവെള്ള പദ്ധതി പ്രധാന പങ്കുവഹിച്ചു. ചീക്കോട് ജലശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച ജലം വിവിധ സംഭരണികളിലൂടെ മുതുവല്ലൂരിലെ എല്ലാ വീടുകളിലും എത്തിക്കുന്നു. ചീക്കോട്, ചുള്ളിക്കോട് എന്നിവിടങ്ങളിലെ ഭൂതല, ഉന്നതതല ജലസംഭരണികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha