മലപ്പുറത്ത് വൻ ആയുധവേട്ട; ഒരാൾ അറസ്റ്റിൽ ; പിടിച്ചെടുത്തത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ (69) പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കമ്മദിന് ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടെന്നാണ് വിവരം. എന്നാൽ ഈ ലൈസൻസ് 0.22, 0.318 റൈഫിളുകളും അവയുടെ 100 വെടിയുണ്ടകളും മാത്രം കൈവശം വെക്കാനുള്ളതാണ്.
പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകൾ കൈവശം വെച്ചതിന് നാല് പേർ പിടിയിലായിരുന്നു. മൃഗവേട്ടയ്ക്കായി മലപ്പുറം എടവണ്ണയിൽ നിന്നുമാണ് തോക്കുകളും വെടിയുണ്ടകളും വാങ്ങിയതെന്നായിരുന്നു പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നത്. ഈ സംഭവത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് വൻ ആയുധവേട്ടയിലേക്ക് നയിച്ചത്.
ടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
113 സെന്റീമീറ്റർ നീളമുള്ള ഒരു റൈഫിൾ (.315, 18 TONES എന്ന് രേഖപ്പെടുത്തിയത്), 12 ബോർ കാലിബറിലുള്ള ഒരു നാടൻ നിർമ്മിത തോക്ക്, SAKTHIMAN EXPRESS എന്ന് രേഖപ്പെടുത്തിയ 17 കാട്രിഡ്ജുകൾ, INDIAN ORDNANCE FACTORY, Ammunition Factory Khadki Pune എന്നിങ്ങനെ രേഖപ്പെടുത്തിയ .315/8 mm റൗണ്ട്‌സ് നിറച്ച നാല് ബോക്സുകൾ (40 എണ്ണം), വിവിധതരം വെടിയുണ്ടകൾ (18 പാക്കുകളിലായി 180 കാട്രിഡ്ജുകൾ, കൂടാതെ പ്ലാസ്റ്റിക് കവറിലുള്ള 8 കാട്രിഡ്ജുകൾ), വിൽപനയ്ക്കായി സൂക്ഷിച്ച 20 എയർ ഗണ്ണുകൾ, വിവിധ കാലിബറുകളിലുള്ള പെല്ലറ്റുകൾ (0.30 - 150 എണ്ണം, 0.25 - 300 എണ്ണം, 0.22 - 500 എണ്ണം) എന്നിവയാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾക്കും, എയർ ഗണ്ണുകൾക്കും വിൽപന രേഖകളോ ലൈസൻസോ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha