രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺഗ്രസ് പ്രവർത്തക

വിവാദങ്ങൾ ശക്തമാകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ബുഷ്റ സായ. വിവാദങ്ങളുണ്ടെങ്കിലും നിയമ സഭയിൽ തന്റെ സാന്നിധ്യമറിയിച്ച രാഹുൽ മാങ്കൂട്ടം അദ്ദേഹമൊരു ആൺകുട്ടിയെന്ന് തെളിയിച്ചുവെന്നും അദ്ദേഹത്തിന്റെ നിയമ സഭയിലെത്താനുള്ള തീരുമാനം അഭിമാനമെന്നുമായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് ബുഷ്റ സായ തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. അവന്‍റെ സാന്നിധ്യം അഭിമാനം, ആൺകുട്ടി ആണെന്ന് തെളിയിച്ചു’
അതേ സമയം പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ തീരുമാനം. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് മണ്ഡലത്തിൽ സജീവമാകാൻ രഹുൽ തീരുമാനിച്ചത്. അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം കോളനിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. രാഹുൽ പാലക്കാട് എത്തിയാൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടത് സംഘടനകളും ബിജെപിയും മുന്നറിയിപ്പ് നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐ. രാഹുലിനെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ആർ ജയദേവൻ പറഞ്ഞു. രാഹുൽ രാജിവെക്കും വരെ BJP പ്രതിഷേധം തുടരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പ്രതികരിച്ചു.
അതേ സമയം വിവാദങ്ങൾക്കിടയിലും തന്റെ കർത്തവ്യ നിർവ്വഹണമേന്നോണം മണ്ഡലത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടം.
ജില്ലാ റവന്യൂ അസംബ്ലിയിൽ പാലക്കാട് നിയോജകമണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കത്തു നൽകി. പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയിൽ കൈവശരേഖയുള്ള 86 കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിഭജനത്തിൽ 23-ാം വാർഡായ പിരായിരി പഞ്ചായത്തിൽ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസിൽ അധികതസ്തികകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.
ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പാലക്കാട് നഗരത്തിലെ പാലക്കാട്-3 (കൊപ്പം) വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ പാലക്കാട്-3, യാക്കര വില്ലേജ് ഓഫീസുകളെ കൂടി പരിഗണിക്കുക, വീട് നിർമാണത്തിനായി ഭൂമി തരംമാറ്റാൻ നൽകിയാൽ വർഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, പാലക്കാട് നഗരത്തിൽ റവന്യൂ ടവർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
https://www.facebook.com/Malayalivartha






















