ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്

ശബരിമല സ്വർണക്കൊള്ളയിൽ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം എൻ.എൻ കൃഷ്ണദാസ് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചതായി സൂചന.കേരളത്തിൽ ഇടത് വലത് മുന്നണികൾ തമ്മിൽ നടക്കുന്ന ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ ധാരണയുണ്ടായതായി മനസ്സിലാക്കുന്നു. കൃഷ്ണദാസിന്റെ ആവശ്യം ഗൗരവപൂർവം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി അറിയുന്നു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൽ മോഷണത്തിൽ വിദേശബന്ധം തെളിഞ്ഞാൽ
കേസിന്റെ തുടരന്വേഷണം സി.ബി.ഐയ്ക്ക് ഹൈക്കോടതി കൈമാറിയേക്കും. സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തി 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിലാണ് എസ്.ഐ.ടി അന്വേഷണം . പുരാവസ്തു മാഫിയയിലേക്കാണ് ആരോപണത്തിന്റെ മുന നീളുന്നത്. ചെന്നിത്തലയുടെ
ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്രീകോവിലിലെ സ്വർണപ്പാളികൾ കടത്തിയ ശേഷം ചെമ്പിൽ പുതിയതുണ്ടാക്കി സ്വർണം പൂശി തിരികെ കൊണ്ടു വച്ചെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ഇത് സ്ഥിരീകരിക്കാൻ ഇപ്പോഴുള്ള സ്വർണപ്പാളികളുടെ കാലപ്പഴക്കം വി.എസ്.എസ്.സിയുടെ ലാബിൽ പരിശോധിക്കുകയാണ്. സ്വർണപ്പാളികൾ ഒറിജിനലാണോയെന്നതിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ബെല്ലാരിയിലെ ജുവലറിയിൽ നിന്ന് കുറേ സ്വർണം പിടിച്ചെടുത്തിരുന്നു. പാളികളിൽ നിന്ന് കവർന്ന സ്വർണം തിരികെ നൽകി തലയൂരാനാണ് അപ്പോൾ പ്രതികൾ ശ്രമിച്ചത്. സ്വർണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര ബന്ധം ഹൈക്കോടതി സംശയിച്ചതോടെ അത്തരം നീക്കങ്ങളുണ്ടായില്ല.
ശ്രീകോവിലിന്റെ ഭാഗമായ സ്വർണപ്പാളികൾ കവർന്നതിൽ ഈജിപ്റ്റിലെ പുരാവസ്തു വ്യാപാരികളുമായുള്ള ബന്ധം വരെ ആരോപിക്കപ്പെട്ടു.വൻ വ്യവസായിക്ക് പാളികൾ വിറ്റതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചിട്ടുണ്ട്. റിമാൻഡിലുള്ള ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു എന്നിവരുടെ വിദേശ യാത്രകൾ ദുരൂഹമാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവരും വിദേശ യാത്രകൾ നടത്തിയിരുന്നതായാണ് വിവരം. പത്മകുമാറും വാസുവും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് യാത്ര നടത്തിയത് എന്തിനാണെന്നാണ് ചോദ്യം.
വിഗ്രഹങ്ങളും ദൈവികാംശമുള്ള സ്വർണപ്പാളികളുമൊക്കെ മോഷ്ടിച്ചാൽ വിദേശത്ത് അവയുടെ വിലമതിക്കാനാവാത്ത 'ഡിവൈൻ വാല്യു' ഉപയോഗിച്ച് കോടികൾ നേടാം. ഇന്ത്യയിൽ നിന്നുള്ള അപൂർവ വിഗ്രഹങ്ങളും ശിൽപങ്ങളും യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ പല ആർട് ഹൗസുകളിലും സ്വകാര്യ ശേഖരങ്ങളിലുമുണ്ട്.
ഇന്റർപോളുമായി ചേർന്ന് വിദേശത്ത് അന്വേഷണം നടക്കും. പങ്കുള്ള രാഷ്ട്രീയക്കാരടക്കം വൻതോക്കുകൾ അകത്താവും. കള്ളപ്പണ, റിയൽ എസ്‌റ്റേറ്റ് ഇടപാടുകളും വെളിച്ചത്താവും.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖറും ഹിന്ദുഐക്യവേദിയുമടക്കം നൽകിയ ഹർജികൾ കോടതിയിലുണ്ട്.
ജമാഅത്തെ ഇസ്ലാമിയുമായി ഇടത്-വലത് മുന്നണികള്‍ ഉണ്ടാക്കിയ ബന്ധവും രാഷ്‌ട്രീയ ധാരണയും ഇനി കേരളത്തില്‍ മാത്രമല്ല, ഭാരതം മുഴുവനും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതരാഷ്‌ട്രവാദത്തിന്റെ ബുദ്ധി കേന്ദ്രമായ ജമാഅത്തെ ഇസ്ലാമിയുമായുള്ള ഇരുമുന്നണികളുടെയും ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തുറന്നു സമ്മതിച്ചിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസും ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസും പാതിവഴിയില്‍ നിര്‍ത്തി അന്വേഷണം അവസാനിപ്പിക്കാന്‍ ഇടതു – വലതു മുന്നണികള്‍ ധാരണ ഉണ്ടാക്കിയോ എന്ന് സംശയമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിലവില്‍ സിപിഎം നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കൂടുതല്‍ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങുമോയെന്ന ഭയമുണ്ട്. ഈ സാഹചര്യത്തില്‍ ഇരു കേസുകളും പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ധാരണ ഉണ്ടാക്കിയോ എന്ന് സംശയമുണ്ട്. ഇത്രദിവസമായിട്ടും എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല എന്നത് ഇക്കാര്യത്തില്‍ സംശയത്തിന് വകനല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമകാലിക രാഷ്‌ട്രീയ സാഹചര്യവും ചര്‍ച്ചയായെന്ന് പി.കെ. കൃഷ്ണദാസ് -പറഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെക്കുറിച്ചും കഴിഞ്ഞ മാസങ്ങളില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും അനു കൂലമാണെന്ന് വിലയിരുത്തി. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതായും കൃഷ്ണ ദാസ് കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് പ്രധാനമന്ത്രിക്ക് മുന്നിൽ ഇത്തരം ഒരു ആവശ്യം സമർപ്പിക്കുന്നത്. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ബി ജെ പി നേതാക്കളാരും പ്രധാനമന്ത്രിയെ കണ്ടിരുന്നില്ല. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങൾ മാത്രമാണ് പ്രധാനമന്ത്രിക്ക് മുന്നിലുണ്ടായിരുന്നത്.ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പത്മകുമാറിനും വാസുവിനും പിന്നാലെ അന്നത്തെ മെമ്പർമാരും സംശയനിഴലിലാണ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ശങ്കരദാസിന്റെയും വിജയകുമാറിന്റെയും പങ്ക് വ്യക്തമാകുക മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൊഴിയെടുപ്പിനു ശേഷമാണ്. രണ്ടു തവണ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ജയശ്രീക്ക് മൂന്നാം തവണ കോടതി ജാമ്യം അനുവദിച്ചില്ല. അതിനാല്‍ അവരെ ഏതു സമയവും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന.
ദേവസ്വം ഭരണം ബോര്‍ഡിനാണെങ്കിലും, ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ ഉത്തരവാക്കുന്ന പരമാധികാരി സെക്രട്ടറിയാണ്. ബോര്‍ഡ് യോഗം വിളിച്ചു കൂട്ടുക, അജണ്ടകള്‍ തയാറാക്കുക, തീരുമാനം എടുക്കേണ്ട വിഷയങ്ങളുടെ ഫയല്‍ ഹാജരാക്കുക എന്നിവയാണ് സെക്രട്ടറിയുടെ ചുമതലകള്‍. കൂടാതെ ദേവസ്വം വ്യവഹാരങ്ങളില്‍ മറുപടി പറയാനുള്ള ചുമതലയും സെക്രട്ടറിക്കുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ദേവസ്വം ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. പാളികള്‍ ചെന്നൈയ്‌ക്ക് കടത്തി സ്വര്‍ണം പൂശാനുള്ള ബോര്‍ഡ് തീരുമാനത്തില്‍ ഉത്തരവിറക്കിയത് സെക്രട്ടറി ആയിരുന്ന ജയശ്രീ ആയിരുന്നതിനാലാണ് അവരും കേസില്‍ ഉള്‍പ്പെട്ടത്.
പ്രധാനമായും നാലു കാര്യങ്ങളാണ് എസ്‌ഐടിക്ക് ജയശ്രീയില്‍ നിന്നും അറിയേണ്ടത്. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനം എടുത്ത്, ഫയല്‍ ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയ്‌ക്ക് കൈമാറിയ ശേഷം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ അതില്‍ തിരുത്തല്‍ വരുത്തിയോ? തിരുത്തല്‍ വരുത്തിയെങ്കില്‍ അതിന് മെമ്പര്‍മാരായ ശങ്കരദാസും വിജയകുമാറും സാക്ഷിയായിരുന്നോ? പാളികള്‍ കടത്താനുള്ള ഉത്തരവ് ബോര്‍ഡിന്റെ പൂര്‍ണമായ തീരുമാനപ്രകാരം ആയിരുന്നോ?
ബോര്‍ഡ് ഫയല്‍ തിരികെ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ സെക്രട്ടറി ബാധ്യസ്ഥയാണ്. മെമ്പര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു തിരുത്തലെങ്കില്‍ അവരും പ്രതിചേര്‍ക്കപ്പെടും. പത്മകുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഫയലില്‍ തിരുത്തല്‍ വരുത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനമെടുത്തത് പത്മകുമാര്‍ ഒറ്റയ്‌ക്കാണെന്നുമാണ് നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഇരു മെമ്പര്‍മാരും പറഞ്ഞത്. തങ്ങള്‍ ഫയലില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ഉത്തരവുകള്‍ക്ക് അംഗീകാരം എങ്ങനെ കൈവന്നു എന്ന ചോദ്യത്തിനും ജയശ്രീ മറുപടി നല്‍കേണ്ടിവരും.
ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിന്റെ ‘പിത്തള പാളികള്‍’ എന്ന പരാമര്‍ശം തിരുത്തി ‘ചെമ്പു പാളികള്‍’ എന്നാക്കിയതു മാത്രമാണ് പത്മകുമാറിന്റെ സ്വന്തം കൈപ്പടയിലുള്ളതെങ്കില്‍ അത് കൊള്ളയിലേക്ക് നയിച്ച കാര്യങ്ങില്‍ ഒന്നു മാത്രമായേ എസ്‌ഐടി പരിഗണിക്കു. ജയശ്രീയെ മാപ്പുസാക്ഷിയായി പരിഗണിച്ച് ചോദ്യം ചെയ്തു വിട്ടയ്‌ക്കാനാണ് സാധ്യത.
കേസില്‍ സാക്ഷിയായ നടന്‍ ജയറാമിന്റെ മൊഴിയും വൈകാതെ എടുക്കുമെന്നാണ് സൂചന. ചെന്നൈയിലെ ജയറാമിന്റെ വസതിയില്‍ വാതില്‍ പാളികള്‍ എത്താനുള്ള സാഹചര്യവും ഇതിനായി ഉണ്ണികൃഷന്‍ പോറ്റി നടത്തിയ നീക്കവും എസ്‌ഐ ടി രേഖപ്പെടുത്തും.
വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള പുരാതന വസ്തുക്കൾ മോഷ്ടിച്ചതിനും അനധികൃതമായി കയറ്റുമതി ചെയ്തതിനും തമിഴ്നാട്ടിലെ ഒരു വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം തടവിന് ശിക്ഷിച്ച ഇന്ത്യൻ വംശജനായ യുഎസ് പൗരനാണ് സുഭാഷ് കപൂറിനെയാണ് ഹൈക്കോടതി സംശയിക്കുന്നത്. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 19 വിഗ്രഹങ്ങൾ മോഷ്ടിക്കുകയും നിയമവിരുദ്ധമായി കയറ്റുമതി ചെയ്തത് ഉൾപ്പെടെ 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കൾ മോഷ്ടിച്ച കേസിൽ പ്രതിയാണ് സുഭാഷ് കപൂർ.
ന്യൂയോർക്കിലെ തന്റെ ആർട്ട് ഗാലറിയായ 'ആർട്ട് ഓഫ് ദി പാസ്റ്റ്' വഴിയാണ് മോഷ്ടിച്ച വസ്തുക്കൾ സുഭാഷ് കപൂർ വിറ്റിരുന്നത്. 1970കളിൽ സുഭാഷ് കപൂർ ഇന്ത്യയിലെ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് (പ്രത്യേകിച്ച് തമിഴ്നാട്ടിലെ) പ്രതിമകളും സ്റ്റോൺ വിഗ്രഹങ്ങളും മോഷ്ടിച്ചു കടത്തി. ക്ഷേത്രങ്ങളിൽ നിന്ന് ഉൾപ്പെടെ മോഷ്ടിച്ച വസ്തുക്കൾ തെറ്റായ ഉത്ഭവരേഖകൾ സൃഷ്ടിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിറ്റിരുന്നത്.
സുഭാഷ് കപൂറിന്റെ അമേരിക്കയിലെ ആർട്ട് ഗാലറിയിൽ റെയിഡ് നടത്തിയ യുഎസ് അധികാരികളുടെ കണക്കനുസരിച്ച് 1,193 കോടി രൂപയുടെ 2,500ലധികം വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 33 കോടി രൂപ വിലമതിക്കുന്ന 307 പുരാവസ്തുക്കൾ ഇന്ത്യയിലെ ജനങ്ങൾക്ക് തിരികെ നൽകുമെന്ന് 2022 ഒക്ടോബറിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ എൽ. ബ്രാഗ് ജൂനിയർ പ്രഖ്യാപിച്ചിരുന്നു.
ജൂൺ 23ന് വാഷിംഗ്ടണിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ ആശയവിനിമയത്തിനിടെ ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 100 പുരാവസ്തുക്കൾ കൂടി തിരികെ നൽകാൻ യുഎസ് സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2011 ഒക്ടോബറിൽ ജർമനിയിൽ വെച്ച് അറസ്റ്റിലായ സുഭാഷ് കപൂർ നിലവിൽ തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള സെൻട്രൽ ജയിലിലാണ്. 10 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും കോടതി ചുമത്തിയ പിഴ അടയ്ക്കാത്തതിനാൽ സുഭാഷ് ജയിലിൽ തന്നെ തുടരുന്നു.
ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാർക്ക് പങ്കുണ്ടോ എന്ന് ഹൈക്കോടതി സംശയിച്ചതോടെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലും നടന്നതെന്ന് വിലയിരുത്തിയാണ് അന്താരാഷ്ട്ര ബന്ധം ഉണ്ടോ എന്ന് കോടതി സംശയിക്കുന്നത്. മതപരമായ സംരക്ഷണത്തിന്റെ മറവിൽ വിലമതിക്കാനാകാത്ത ക്ഷേത്ര വസ്തുക്കൾ കൊള്ളയടിക്കുന്നതിൽ കുപ്രസിദ്ധനാണ് സുഭാഷ് കപൂർ.
ശബരിമല ശ്രീകോവിലിന്റെ വാതിലിൽ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വർണം 1999-ൽ പൊതിഞ്ഞിട്ടുണ്ട്. ഈ വാതിൽ മാറ്റിയാണ് 2018-19 ൽ 324.40 ഗ്രാം സ്വർണം പൂശിയ പുതിയ വാതിൽ സ്ഥാപിച്ചത്. ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലകർ, പീഠം, ശ്രീകോവിലിലെ മറ്റ് വസ്തുക്കൾ തുടങ്ങിയവയുടെ അളവെടുത്ത് ശരിപ്പകർപ്പുകൾ ഉണ്ടാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് യഥേഷ്ടം അവസരം ലഭിച്ചു. അന്താരാഷ്ട്ര മാര്ക്കറ്റില് വമ്പന്‍ വിലയ്ക്ക് ഇവ വിൽക്കാനാകും.
സ്ട്രോങ് റൂമിലുള്ള ദ്വാരപാലക ശില്പങ്ങൾ കൈമാറണമെന്നും പോറ്റി ആവശ്യപ്പെടുന്നുണ്ട്. പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നാണ് രണ്ട് പീഠങ്ങൾ വിജിലൻസ് കണ്ടെടുത്തത്. ഒന്നിനും യാതൊരു നിയന്ത്രണമില്ലായിരുന്നു എന്നതിന് തെളിവാണിത്. വിജിലന്സന് അന്വേഷണം തുടങ്ങിയതിന് ശേഷമാണ് അഷ്ടാഭിഷേക കൗണ്ടറിന് സമീപം കിടന്നിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽ സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയത്. 1999-ൽ സ്വാർണാവരണം നൽകിയത് ശ്രീകോവിലിന്റെ ഈ വാതിലിന് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാർഥ വാതിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും സംഘത്തിനും കൈമാറിയിട്ടുണ്ടോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണം.
ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറിൽ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയതെന്ന് ഹൈക്കോടതി വിലയിരുത്തി.
വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്. ഇക്കാര്യം അറിയില്ലെന്ന് ബോർഡിന് പറയാനാകില്ല.
ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാൽ 2019-ലെ ക്രമക്കേടുകൾ പിടിക്കപ്പെടുമെന്ന് കരുതിയിരിക്കാം. 2019-ൽ അറ്റകുറ്റപ്പണയ്ക്ക് ശേഷം ദ്വാരപാലക ശിൽപത്തിന്റെ തൂക്കത്തിൽ നാലു കിലോയോളമാണ് കുറവുണ്ടായത്.
പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നത്. ബോർഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്ഐടി അന്വേഷിക്കണമെന്ന് കോടതി ആവശ്യപെട്ടിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് തത്കാലം കേന്ദ്ര ഏജൻസികൾ വിഷയത്തിൽ ഇടപെടാത്തത്. എന്നാൽ ഇ.ഡിയുടെ അന്വേഷണം തുടങ്ങി കഴിഞ്ഞു. പക്ഷേ സി ബി ഐ വന്നാൽ മാത്രമേ സ്വർണകൊള്ള പൂർണമായ അർത്ഥത്തിൽ അന്വേഷിക്കാൻ കഴിയുകയുള്ളു. ഇതാണ് എൻ. എൻ. കൃഷ്ണദാസ് പ്രധാനമന്ത്രിയെ അറിയിച്ചത്. ശബരിമലയിലെ കൊള്ള പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തിയെന്നാണ് വിവരം. പത്മകുമാറും വാസുവും സിപി എം നേതാക്കളായിട്ടും പാർട്ടി തലത്തിൽ നടപടിയെടുക്കാത്തതും ചർച്ചമായിട്ടുണ്ട്. ഇതിൽ നിന്നും കൊള്ളയിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാവില്ല. ഇനി വേണ്ടത് ഹൈക്കോടതിയുടെ ഒരു ഉത്തരവാണ്. അതു വരുന്നതോടെ സി ബി ഐ കേരളത്തിലെത്തും.
https://www.facebook.com/Malayalivartha

























