ജയിലിൽ തന്നെ; വീണ്ടും റിമാൻഡ്, രാഹുൽ ഈശ്വറിന് സംഭവിക്കുന്നത്

12 ദിവസം പിന്നിട്ടിട്ടും പുറത്തേക്കില്ല. രാഹുൽ ഈശ്വർ അഴിക്കുള്ളിൽ തന്നെ. വളരെ ഞെട്ടലോടെയാണ് ഇപ്പോൾ രാഹുൽ ഈശ്വറിന്റെ വാർത്തകൾ കേരളം കേൾക്കുന്നത്. ജാമ്യം കിട്ടാൻ സാധിക്കുന്ന വകുപ്പുകളോടെയാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ കൊണ്ട് പോകുന്നതെങ്കിലും ഇത് രണ്ടാം തവണയാണ് ജാമ്യം തടയുന്നത്. എന്താണ് രാഹുൽ ഈശ്വറിന് സംഭവിക്കുന്നതെന്ന് മറുപടി പറയുകയാണ് അഡ്വ.അലക്സ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോയത്.
ജാമ്യാപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്. അദ്ദേഹത്തിൻ്റെ പുതിയ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. റിമാൻഡിലിരിക്കെ ജയിലിൽ നിരാഹാര സമരം നടത്തിയ രാഹുൽ ഈശ്വർ പിന്നീട് അത് പിൻവലിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാൻ സാധിക്കുംവിധമുള്ള വിവരങ്ങൾ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി. ഈ കേസിൽ രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ആണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്ന പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















