ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയുടെ ഭാഗമായി പാളിയിൽനിന്ന് ഭാഗങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നു. അംഗച്ഛേദം ചെയ്ത് പാളികൾ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്നും, പോരായ്മകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോർഡിന് കത്തു നൽകി.
പാളികൾ തിരികെ സ്ഥാപിക്കണമെന്നോ വേണ്ടെന്നോ നിലപാട് തന്ത്രി സ്വീകരിച്ചിട്ടില്ല. ദ്വാരപാലക ശിൽപത്തിന്റെ പാളി ആദ്യം സമർപ്പിച്ചപ്പോഴുള്ള രീതിയിലല്ല. അംഗഛേദം സംഭവിച്ചിട്ടുണ്ട്. തിരികെ അതേരീതിയിൽ സ്ഥാപിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പോരായ്മ പരിഹരിക്കണമെന്ന തന്ത്രിയുടെ കത്തിലെ ആവശ്യം ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിട്ടുള്ളത്.
ദ്വാരപാലക ശിൽപപാളിയുടെയും ശ്രീകോവിലിന്റെ മറ്റു ഭാഗങ്ങളിലെ പാളിയുടെയും സാമ്പിൾ എസ്ഐടി ശേഖരിച്ചിട്ടുണ്ടായിരുന്നു. മൂന്നാമത്തെ തവണ കൂടുതൽ വലിയ ഭാഗങ്ങൾ മുറിച്ചു മാറ്റി. നാല് സെന്റീമീറ്റർ വരെയുള്ള ഭാഗങ്ങളാണ് മുറിച്ചു മാറ്റിയത്. അതിനാൽ പാളികൾക്ക് അംഗഛേദം സംഭവിച്ചിട്ടുണ്ടെന്നാണ് തന്ത്രിയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























