ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...

ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ അക്രമത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥി ഹരികൃഷ്ണന് നാടിന്റെ കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ. ദിവസങ്ങളോളം മരണത്തോട് പൊരുതി ഒടുവിൽ തോറ്റുപോയ ആ 18-കാരന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കുന്നത്തൂർ കീച്ചപ്പിള്ളി ഗ്രാമം ഇന്ന് നിശബ്ദമായിരുന്നു, പ്രിയപ്പെട്ട ഹരിയുടെ മടക്കയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയവരുടെ തേങ്ങലുകൾ മാത്രം അവിടെ ഉയർന്നു കേട്ടു. കൊല്ലം മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ അക്രമമാണ് അടൂർ ഗവ. പോളിടെക്നിക് വിദ്യാർത്ഥിയായ ഹരികൃഷ്ണന്റെ ജീവൻ കവർന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് രാവിലെ തന്നെ മൃതദേഹം അടൂരിലെ കോളജിൽ എത്തിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയെ അവസാനമായി കാണാൻ അധ്യാപകരും സുഹൃത്തുക്കളും അശ്രുപൂജയർപ്പിച്ചു. തുടർന്ന് ഹരി തന്റെ അക്ഷരമുറ്റം തുടങ്ങിയ ഐവർകാല ഗവ.എൽപിഎസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി. ഒരു സൈനികനാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഹരിയുടെ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞത് നാടിനാകെ നോവാകുകയാണ്. ഉച്ചയോടെ 'സോപാനം' വീട്ടിലേക്ക് മൃതദേഹം എത്തിയപ്പോൾ നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. തന്റെ മകൻ ഇനി എഴുന്നേൽക്കില്ലെന്ന തിരിച്ചറിവിൽ അമ്മ രജനിയുടെയും ബന്ധുക്കളുടെയും അലമുറയിട്ടുള്ള കരച്ചിൽ കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. പ്രിയപ്പെട്ടവരുടെ സ്നേഹചുംബനങ്ങൾ ഏറ്റുവാങ്ങി, നാടിന്റെ വേദനയായി ഹരികൃഷ്ണൻ യാത്രയായി.
https://www.facebook.com/Malayalivartha























