അലി ഖൊമേനിയുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറുകള്‍.. ഇസ്രായേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി...ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറുകള്‍ ഇസ്രായേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി. ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്.ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സും മൊസാദും നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത ഓപ്പറേഷന്‍. ടെഹ്റാനിലെ ഭരണകൂട ആസ്ഥാനത്തിന് താഴെ നിര്‍മിച്ചിരുന്ന ബങ്കറുകള്‍ ഖൊമേനിയുടെ അടിയന്തര സൈനിക നീക്കങ്ങള്‍ക്കായുള്ള സുരക്ഷിത താവളമായിരുന്നു. ഖൊമേനി കൊല്ലപ്പെട്ടതിന് ശേഷം മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടം അവരുടെ ഒളിയാക്രമണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമാക്കിയിരുന്നു.
നഗരഹൃദയത്തിലെ തെരുവുകളോളം വിസ്തൃതമായിരുന്ന ബങ്കര്‍ സമുച്ചയം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഇറാന്‍ വികസിപ്പിച്ചെടുത്തത്. ബങ്കര്‍ തകര്‍ന്നതോടെ ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു.
ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവരികയാണ്. ഇറാന്റെ അത്യാധുനിക ഡ്രോണ്‍ വിമാനവാഹിനി കപ്പലായ ഐആര്‍ഐഎസ് ഷാഹിദ് ബാഘേരി അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നു.
കൂടാതെ ശ്രീലങ്കന്‍ തീരത്ത് വച്ച് ഇറാന്റെ യുദ്ധക്കപ്പല്‍ അമേരിക്കന്‍ മുങ്ങിക്കപ്പല്‍ തകര്‍ക്കുകയും 87 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.ഇറാനില്‍ മരണസംഖ്യ 1500ലേക്ക്് അടുക്കുമ്പോഴും ഇസ്രായേലിനെ തരിപ്പണമാക്കാന്‍ ഇറാന്റെ ശക്തമായ മിസൈല്‍ വര്‍ഷം തുടരുകയാണ്. യുദ്ധത്തില്‍ നിന്ന് പിന്‍തിരിയുന്നതായി ഇറാന്‍ ഭരണകൂടം പറയുമ്പോഴും സൈന്യം ചേരി തിരിഞ്ഞ പോരാട്ടം തുടരുകയാണ്.ഇറാനൊപ്പം ലെബനനിലേക്കും തുടര്‍ച്ചയായ ആക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ ഇവിടെ 120 പേരെ കൊലപ്പെടുത്തിയതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാക്കുകയാണ്.
ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാറുണ്ടായതായി ഇസ്രായേലി എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി. ടെല്‍ അവിവിന്റെ ഹൃദയത്തിലേക്ക് മിസൈലുകള്‍ തൊടുത്തുവെന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ പറയുന്നത്. അതേസമയം, ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.അതേസമയം, ഇറാനില്‍ നിലവില്‍ കരയുദ്ധം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്.നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേലിന്റെ ആക്രമണമുണ്ടായി.
ഖോം നഗരം ആക്രമിക്കുമെന്നും ജനം ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .ടെല്‍ അവീവില്‍ ഇറാനും ആക്രമണം ശക്തമാക്കി. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ദുബായ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ എയര്‍ ബേസുകളിലും ആക്രമണം നടത്തി.പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ യുഇഎ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങളായിരുന്നു ഇറാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരാഴ്ച പിന്നിടുമ്പോള്‍ അതല്ല സ്ഥിതി. പശ്ചിമേഷ്യന്‍ രാജ്യങ്ങളല്ലാത്ത തുര്‍ക്കിയിലേക്ക് പോലും ഇറാന്‍ മിസൈല്‍ തൊടുക്കുകയാണ്.അമേരിക്കയുടെ എയര്‍ ബേസ് തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിക്ഷ്പക്ഷ നിലപാടായിരുന്നു തുര്‍ക്കി തുടര്‍ന്നുവന്നിരുന്നത്. മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും തുര്‍ക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇറാനുമേലുള്ള അമേരിക്ക-ഇസ്രയേല്‍ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനം എന്നാണ് തുര്‍ക്കി പ്രസിഡന്റ് രജബ് എര്‍ദോഗന്‍ വിശേഷിപ്പിച്ചത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊര്‍ജ വിതരണത്തെ പ്രതിസന്ധിയിലേക്കെത്തിച്ചു. സമുദ്രപാതയില്ലാതായതോടെ കപ്പലുകള്‍ ദിവസങ്ങളോലം കടലില്‍ കുടുങ്ങിക്കിടക്കേണ്ട സ്ഥിതിയാണ്. കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാനില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വലിയ ഇറക്കുമതിക്കാരായ ഏഷ്യന്‍ രാജ്യങ്ങളുള്‍പ്പെടെ ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്. ഊര്‍ജ പ്രതിസന്ധി മുതല്‍ സാമ്പത്തികാഘാതങ്ങളിലേക്കാണ് ഇത് കൊണ്ടെത്തിക്കുകയെന്ന് വ്യക്തം. ആഗോള സമ്പദ് വ്യവസ്ഥയില്‍ അതിന്റെ സൂചനകള്‍ ഇതിനകം തന്നെ പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളും വാങ്ങുന്നവര്‍ മിതത്വം പാലിക്കണമെന്ന് നിര്‍ദേശിക്കുന്ന നോട്ടിസുകള്‍ ദുബായിലെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പതിപ്പിച്ചുതുടങ്ങി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ആവശ്യത്തിലധികം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് നോട്ടിസിലെ നിര്‍ദേശം. പഴങ്ങളും പച്ചക്കറികളും പരമാവധി 3 കിലോ വരെ മാത്രമേ ഒരാള്‍ വാങ്ങാവു എന്നാണ് നിര്‍ദേശം. രാജ്യത്ത് ആവശ്യത്തിന് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടെന്ന് ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.
അതിനിടെ. വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള പട്ടണങ്ങളിലെ എല്ലാ താമസക്കാരും ഒഴിയണമെന്ന് ഹിസ്ബുല്ലയും മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ ബെയ്‌റൂട്ടില്‍ ഒഴിപ്പിക്കപ്പെട്ട പതിനായിരങ്ങള്‍ തെരുവിലാണ് ഉറങ്ങുന്നത്.ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുന്നതായി ഇറാന്‍ ഇന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. ഇറാന്റെ ഇടക്കാല നേതൃകൗണ്‍സിലാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം.ഠതങ്ങള്‍ക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. അതേ സമയം ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമതാവളങ്ങള്‍ ഇറാന്‍ ലക്ഷ്യംവെച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് മേഖലകളില്‍ വ്യാപക ആക്രമണവും അഴിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha
























