അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചിയിലെ വാടക വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടികൾക്ക് ജൂസിൽ വിഷം നൽകിയാണ് മരണമുറപ്പിച്ചത്. മരണപ്പെട്ട യുവതി അശ്വതിയുടെ ഭർത്താവിന്റെ ആത്മഹത്യയിൽ ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ മാനസിക സമ്മർദ്ദമുണ്ടാക്കി. ഇതേ തുടർന്നാണ് ആത്മഹത്യയെന്ന് കുറിപ്പ് ലഭിച്ചു.
സംഭവങ്ങളിൽ അശ്വിതിയുടെ ഭർത്താവായ അക്ഷതിന്റെ അമ്മ ഉഷ പ്രതികരണങ്ങളുമായി രംഗത്ത് എത്തി. അക്ഷതിന്റെ മരണം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുൻപ് അശ്വതി മക്കളെയും കൂട്ടി വീട്ടിൽ നിന്നു പോയെന്ന് അക്ഷതിന്റെ അമ്മ ഉഷ പറയുന്നു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരുമായി അശ്വതി സ്വരച്ചേർച്ചയിലായിരുന്നില്ല.
അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി ഒരിക്കൽ പൂവച്ചലിലെ വീട്ടിലെത്തി സ്വന്തം സാധനങ്ങൾ എടുത്ത് മടങ്ങി. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറിയത്. ഉഷ താമസിക്കുന്നത് ഒഴികെ വീട്ടിലെ മുഴുവൻ മുറികളും പൂട്ടിയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് ഉഷ പൊലീസിൽ പരാതി നൽകിയിരുന്നു .
അതേ സമയം കൊച്ചി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരമറിഞ്ഞ് ഞെട്ടലിലാണ് നാട്ടുകാർ. തിരുവനന്തപുരം പൂവച്ചൽ പൂജാനിലയത്തിൽ പരേതനായ അക്ഷതി(37)ന്റെ ഭാര്യ അശ്വതി(36), മക്കൾ കാർണിവൻ (12), കീർത്തിവൻ(4), അക്ഷിത(2), അശ്വതിയുടെ മാതാവ് വൈ.ശ്രീകുമാരി (59) എന്നിവരാണു മരിച്ചത്.
അശ്വതിയുടെ വീട് വിളപ്പിൽശാലയിലാണ്. അക്ഷത് കുടുംബപ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത് എട്ടാം മാസമാണ് ഭാര്യയും മക്കളുമടക്കമുള്ളവരുടെ കൂട്ട മരണം. ‘കൊച്ചിയിലെ വാടക വീട്ടിൽ വിളപ്പിൽശാല സ്വദേശികളായ 5 പേർ മരിച്ച നിലയിൽ ’ എന്ന വാർത്ത ഇന്നലെ രാവിലെ ചാനലുകളിൽ നിറഞ്ഞതോടെ ആരാണ് മരിച്ചത് എന്ന അന്വേഷണത്തിലായിരുന്നു വിളപ്പിൽശാല നിവാസികളും.
കഴിഞ്ഞ ദിവസമാണ് ഈ കൂട്ട ആത്മഹത്യ വിവരം പുറത്ത് വന്നത്. തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതി നായർ, ശ്രീകുമാരി എന്നിവർ തൂങ്ങിമരിച്ച നിലയിലായിരുന്നു. 14, 4, 2 വയസ് പ്രായമുള്ള മൂന്ന് കുട്ടികളുടെ മൃതദേഹം കട്ടിലിലാണ് കണ്ടെത്തിയത്.
ചികിത്സാ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ കുടുംബം വടുതലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മരിച്ചവർ അമ്മയും മകളും, മകളുടെ മൂന്ന് മക്കളുമാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.
ഫെബ്രുവരിയിലാണ് അശ്വതി കുഞ്ഞുങ്ങളും അമ്മയുമായി വടുതല ഗ്രീന്‍ ഗാര്‍ഡന്‍സിലെ വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ചികിത്സയ്ക്ക് എന്നു പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തത്. ശ്രീകുമാരി വിളപ്പിന്‍ ശാലയിലെ വീട്ടിലായിരുന്നു താമസം. ഫെബ്രുവരി മുതല്‍ ഈ വീട് വാടയ്ക്ക് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ചാരുപാറ വിശ്വദീപ്തി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു മൂത്തമകന്‍ കാര്‍ണിവന്‍. കൊച്ചിയിലെത്തിയ ശേഷം സ്കൂളില്‍ പോയിരുന്നില്ല.
വീട്ടുടമയുടെ ജ്യേഷ്ഠന‍് വ്യാഴാഴ്ച അശ്വതിയെയും കുടുംബത്തെയും കണ്ടിരുന്നു. പിറ്റേന്ന് വീട് ഒഴിയുമെന്നാണ് അശ്വതി ഇവരോട് പറഞ്ഞത്. വീട് ഒഴിയുമെന്നതിനാല്‍ വൃത്തിയാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ക്ക് വീട്ടുടമയുടെ ജ്യേഷ്ഠന്‍ വീട്ടെലത്തി അശ്വതിയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എസി പ്രവര്‍ത്തിക്കുന്നതും ദുര്‍ഗന്ധം വമിക്കുന്നതും കണ്ടതോടെ കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കലിനെ വിവരമറിയിച്ചു. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് അശ്വതിയും ശ്രീകുമാരിയും മരിച്ച നിലയില്‍ കണ്ടത്. പൊലീസെത്തിയാണ് മറ്റു മുറികള്‍ പരിശോധിച്ചത്.
https://www.facebook.com/Malayalivartha
























