ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നിലനിർത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർഎസ് ബി തുടർച്ചയായ രണ്ടാം തവണയും കിരീടം നേടിയത്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 42 പന്തിൽ 75 റൺസുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്.
കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ (15 പന്തിൽ 32), ടിം ഡേവിഡ് (17 പന്തിൽ 24) എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കൽ (1), രജത് പടിധാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
ജിതേഷ് ശർമ (11) പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. 42 പന്തുകൾ നേരിട്ട കോലി മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെയാണ് 75 റൺസ് നേടിയത്. നേരത്തെ, മോശം തുടക്കമായിരുന്നു ഗുജറാത്തിന്.
37 പന്തിൽ പുറത്താവാതെ 50 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് (10) തിളങ്ങാൻ കഴിഞ്ഞില്ല. 26 റൺസിനിടെ ഓപ്പണർമാരായ സായ് സുദർശൻ (12), ശുഭ്മാൻ ഗിൽ (10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് നിശാന്ത് സിന്ധു (20) - ജോസ് ബട്‌ലർ (19) സഖ്യം 29 റൺസ് കൂട്ടിചേർത്തു. എന്നാൽ സിന്ധുവിനെ പുറത്താക്കി റാസിഖ് ആർസിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ ബട്‌ലറെ, ക്രുനാൽ പാണ്ഡ്യയും മടക്കി. തുടർന്ന് വന്ന അർഷദ് ഖാൻ (15), രാഹുൽ തെവാട്ടിയ (7), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha






















