'ആശ്വാസ്-2026' കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവെയ്ക്കുന്നു; സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസം; നിക്ഷേപകരുടെ താത്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം ലിജു

സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസമായി സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 'ആശ്വാസ്- 2026' എന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു .
100 ദിന കർമപരിപാടിയായ 'ആശ്വാസ്- 2026' ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് മുടങ്ങിയതിനാൽ വർധിച്ചുവരുന്ന കുടിശ്ശികയോ നിഷ്ക്രിയ ആസ്തിയോ കുറച്ച് നിക്ഷേപകരുടെ താത്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യം.
'ആശ്വാസ്-2026' കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവെയ്ക്കുന്നതാണ് പ്രത്യേകത. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യും. മാരക രോഗം ബാധിച്ചവരുടെ വായ്പകളിലും മാരക രോഗം ബാധിച്ചവർ കുടുംബാംഗങ്ങളായുള്ളവരുടെ വായ്പകളിലും വായ്പക്കാരന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15 ശതമാനം വരെ അധിക പലിശയിളവ് കൂടി നൽകാൻ കഴിയും.
അതിദാരിദ്ര്യപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയിൽ മുതൽത്തുക മാത്രം ഈടാക്കിയും ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം വരെയുള്ളവയിൽ പലിശയുടെ 50 ശതമാനം ഇളവ് നൽകിയും വായ്പ അവസാനിപ്പിക്കാനാവും. 5 ലക്ഷത്തിന് മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 25 ശതമാനം വരെ പലിശയിളവ് നൽകാനാവും. 25 ലക്ഷത്തിന് മുകളിൽ 50 ലക്ഷം വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15 ശതമാനം വരെ പലിശയിളവ് നൽകാൻ കഴിയും.
https://www.facebook.com/Malayalivartha
























