അവയവദാനമെന്ന മഹത്തായ പുണ്യപ്രവർത്തിയുടെ ജീവിക്കുന്ന സന്ദേശവാഹകനായിരുന്നു അദ്ദേഹം; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ-സോട്ടോ

നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കെ-സോട്ടോ. അഭിനയപ്രതിഭ കൊണ്ടും അതുല്യമായ ഹാസ്യശൈലി കൊണ്ടും കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിൽ ഇടംനേടിയ അദ്ദേഹം, ജീവിതത്തിലും വലിയൊരു സന്ദേശത്തിന്റെ ഭാഗമായിരുന്നു.
ഗുരുതരമായ കരൾ രോഗബാധയെത്തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിൽ, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ (കെ-സോട്ടോ) അദ്ദേഹം രജിസ്റ്റർ ചെയ്തിരുന്നു. 2015 ഡിസംബർ 26-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 26 വയസുള്ള യുവാവിന്റെ കരളാണ് സലിം കുമാറിന് പുനർജന്മമേകിയത്. കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിജയകരമായ കരൾമാറ്റ ശസ്ത്രക്രിയ നടന്നത്.
ഒരു മനുഷ്യൻ നൽകിയ ജീവന്റെ കരുതൽ സ്വീകരിച്ചുകൊണ്ട്, ആരോഗ്യത്തോടെ വീണ്ടും ക്യാമറകൾക്ക് മുന്നിലേക്കും സ്റ്റേജുകളിലേക്കും കടന്നുവന്ന അദ്ദേഹം, അവയവദാനമെന്ന മഹത്തായ പുണ്യപ്രവർത്തിയുടെ ജീവിക്കുന്ന സന്ദേശവാഹകനായി മാറി. തന്റെ പ്രിയപ്പെട്ട മകന്റെ വിയോഗത്തിനിടയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തിന്റെ നന്മയെയും ത്യാഗത്തെയും ഈ വേളയിൽ കെ-സോട്ടോ ആദരവോടെ സ്മരിക്കുന്നു.
അവയവദാന പ്രക്രിയകളോട് അദ്ദേഹം എപ്പോഴും പുലർത്തിയിരുന്ന ആദരവും സഹകരണവും കെ-സോട്ടോ കൃതജ്ഞതയോടെ സ്മരിക്കുന്നു. പ്രിയ കലാകാരന് കെ-സോട്ടോയുടെ ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ കെ-സോട്ടോ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha






















