ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത് ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ് പി.എം.എല്‍.എ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചു. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ സ. കെ രാധാകൃഷ്‌ണന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സ. എ സി മൊയ്‌തീന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എം എം വര്‍ഗീസ് അടക്കമുള്ളവര്‍ക്ക് അടുത്ത മാസം നാലിന് ഹാജരാകാന്‍ സമന്‍സ് അയച്ചിരിക്കുന്നു.
സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയേയും അക്കാലത്ത് ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിചേര്‍ത്തത് എന്ന് വ്യക്തമാണ്. ബിജെപിയുടെ ദാസന്‍മാരായി നിന്നുകൊണ്ട് ജനകീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി പാര്‍ടിയെ തന്നെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്. അതിന് മുന്നില്‍ കീഴടങ്ങാന്‍ സിപിഐ എം ഒരുക്കമല്ല.
സഖാക്കൾ കെ രാധാകൃഷ്‌ണനും ,എ സി മൊയ്‌തീനും, എം എം വര്‍ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങള്‍ക്ക് നന്നായി അറിയാവുന്നതാണ്. അവര്‍ അഴിമതി നടത്തിയെന്നോ ആരെയെങ്കിലും കൊള്ളയടിച്ചുവെന്നോ കള്ളപ്പണം വെളുപ്പിച്ചുവെന്നോ ഇഡി പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍.
പാര്‍ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവര്‍ കരുവന്നൂര്‍ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്. സര്‍ക്കാരിനൊപ്പം നിന്ന് അഴിമതിക്കാര്‍ക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുകയുമാണ് ഇവര്‍ ചെയ്‌തത്. ബാങ്കിന്റെ പ്രവര്‍ത്തനം പഴയതുപോലെ സുഗമമാക്കാനും ഇവര്‍ പ്രയത്‌നിച്ചു.
കരുവന്നൂര്‍ ബാങ്കിന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് വസ്‌തുതകള്‍ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഇഡി വന്നു കയറിയത്.
https://www.facebook.com/Malayalivartha
























