നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരികളായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജ് (23) എന്നയാളെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടികളുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച പ്രതി, ഇവരുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ വേണ്ടി മാത്രം ഇയാൾ കണ്ണൂരിൽ നിന്നും പോത്തൻകോട്ടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, ആദ്യ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം അവളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി കൂട്ടുകാരിയെയും ഇതേ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ക്രൂരതയ്ക്ക് ശേഷം അർദ്ധരാത്രിയോടെയാണ് പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.കൃത്യത്തിന് ശേഷം പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം ഐഡികൾ പ്രതി ബ്ലോക്ക് ചെയ്തു. തുടർന്ന് ഇയാൾ മറ്റൊരു പെൺകുട്ടിയുമായി വീണ്ടും പ്രണയത്തിലായതോടെയാണ് മുൻപ് നടന്ന പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ആദ്യത്തെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെയാണ് കൂട്ടുകാരിയും പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. സംഭവത്തിൽ പോലീസ് പ്രതിക്കെതിരെ രണ്ട് വെവ്വേറെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയായ അനുരാജിനെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലും സമാനമായ രണ്ട് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















