കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...

പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ തത്തനംപുള്ളിയിലെ കപ്പത്തോട്ടത്തിലാണ് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നാണ് രവിക്ക് ഷോക്കേറ്റത്. രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്.
തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് . മറ്റേതെങ്കിലും വകുപ്പുകൾ കൂടി ചുമത്തണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. തുടർന്ന് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.
https://www.facebook.com/Malayalivartha

























