ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..

ഇതാണ് യഥാർത്ഥ കേരള സ്റ്റോറി അമ്പാടിമലയിൽ നിന്നുള്ള ഹൃദയസ്പർശിയായ വാർത്ത. കാൽ നൂറ്റാണ്ടിലേറെക്കാലം ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു. ഓർത്തഡോക്സ് സഭാ വൈദികനായ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ. ജെ. ജേക്കബാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം വലിയൊരു സ്നേഹമാതൃകയായി മാറിയിരിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് ജോലിക്കാരിയായി എത്തിയ പാർവതി എന്ന പായമ്മ (88) പിന്നീട് ഈ ഓണശ്ശേരി കുടുംബത്തിലെ ഒരംഗമായി തന്നെ മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹൈന്ദവ ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളും ഈ കുടുംബത്തിന്റെ നേതൃത്വത്തിൽ തന്നെ നടത്താൻ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രൊഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഈ വീട്ടിലേക്ക് എത്തുന്നത്.
വെറും ആറു വയസ്സുള്ള മകൾ മെറിനെ നോക്കാനായി 2000-ത്തിലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ ഇവർ വീട്ടിലേക്ക് കൊണ്ടുവരുന്നത്. അടുത്ത കുടുംബങ്ങളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറുന്ന കാഴ്ചയാണ് കണ്ടത്.വീട്ടിലെ കാര്യങ്ങളെല്ലാം ഒരു കുടുംബനാഥയെ പോലെ മുൻനിന്ന് നോക്കിനടത്തിയത് പായമ്മയായിരുന്നു. വിഷുനാളിൽ കണിവയ്ക്കുന്ന പായമ്മയുടെ ചിത്രങ്ങളും, മെറിന്റെ കല്യാണദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയിൽ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പിന്നീട് മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.
ഒമ്പതു വർഷം മുൻപ് മെറിന്റെ കല്യാണം കഴിഞ്ഞതോടെ പിന്നെ വീട്ടിൽ പായമ്മയും അച്ചനും മാത്രമായി മാറി. വാർധക്യസഹജമായ ചെറിയ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപുവരെയും വീട്ടുകാര്യങ്ങളിൽ പായമ്മ വളരെ സജീവമായിരുന്നുവെന്ന് വൈദികൻ ഓർക്കുന്നു.എന്നാൽ പെട്ടെന്നാണ് പായമ്മ അവശയായി മാറിയത്. തുടർന്ന് ഞായറാഴ്ച രാത്രി ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. പായമ്മയുടെ വേർപാടിനുശേഷം ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്താൻ മുൻകൈ എടുത്തത് വൈദികനും കുടുംബവും തന്നെയാണ്.
https://www.facebook.com/Malayalivartha
























