ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വാരാഘോഷത്തിന് നിറപ്പകിട്ടാർന്ന ഘോഷയാത്രയോടെ സമാപനം. ഞായറാഴ്ച വൈകുന്നേരം ലോക്ഭവനു മുന്നിൽ ഒരുക്കിയ വേദിയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടൂറിസം, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, തൊഴിൽ, മൃഗസംരക്ഷണം, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, മേയർ വി.വി രാജേഷ് എന്നിവർ പങ്കെടുത്തു.
ഓണാഘോഷ സമാപനസമ്മേളനം കഴിഞ്ഞതിന് തൊട്ടു പിന്നാലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കാൻ മുൻ കൈ എടുത്ത് മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും. ജീവനക്കാർക്കൊപ്പം നഗര ശുചീകരണമാരംഭിച്ചുവെന്നും ലക്ഷക്കണക്കിന് ജനങ്ങൾ വന്നു പോയ തിരു:പട്ടണം ഇന്ന് രാത്രിയിൽ തന്നെ വൃത്തിയാക്കുക എന്ന ലക്ഷ്യവുമായി വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാർ രാവിനെ പകലാക്കി നഗരത്തിലുണ്ടെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഓണാഘോഷ സമാപനം. ചലച്ചിത്ര താരം ആസിഫ് അലിയുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പാളയത്തെ വിഐപി പവലിയനിൽ എത്തിയ താരം അവിടെയെത്തിയ ആരാധകരുമായി സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ലോക്ഭവനിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിച്ചു. നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര കാണാൻ ഇരുവശങ്ങളിലും വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അനുഭവവേദിയെന്ന നിലയിലേക്ക് കേരള ടൂറിസം മാറുന്നതിൻറെ സന്ദേശം ഉൾക്കൊള്ളുന്ന ഘോഷയാത്രയ്ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്കും ജെൻ സി തലമുറയ്ക്കുമുള്ള പ്രാധാന്യവും സഞ്ചാരികൾക്ക് കേരളം അനുഭവവേദ്യമാക്കുന്നതിനായി അടുത്തിടെ നടത്തിയ പരിശ്രമങ്ങളും ഫ്ളോട്ടുകളിൽ പ്രതിഫലിച്ചു.
https://www.facebook.com/Malayalivartha
























