തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...

വനിതാ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം കുറിക്കുകയായിരുന്നു. ബാറ്റിങ്ങിൽ നേരിട്ട തകർച്ചയ്ക്കു ശേഷം ബൗളിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.
ഷഫാലി വർമയുടെ ബാറ്റിങ് കരുത്തിൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലൻഡ് 16.1 ഓവറിൽ വെറും 65 റൺസിന് ഓൾഔട്ടായി. ഷഫാലി 36 പന്തിൽ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 64 റൺസെടുക്കുകയായിരുന്നു. വെറും 26 പന്തിൽ നിന്നാണ് ഷഫാലി തന്റെ 19-ാം ടി20 അന്താരാഷ്ട്ര അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
സ്മൃതി മന്ദാന 10 പന്തിൽ 19 റൺസെടുത്തു നിൽക്കെ റണ്ണൗട്ടായി. അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച പ്രതിക റാവൽ 18 പന്തിൽ 22 റൺസെടുത്ത് മികച്ച പിന്തുണ നൽകി. എന്നാൽ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യൻ ഇന്നിങ്‌സ് തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു ഘട്ടത്തിൽ 10 ഓവറിൽ 101/2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക്, പിന്നീട് 36 റൺസിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളാണ്.
പ്രതിക റാവലിന്റെ വിക്കറ്റ് വീഴ്ത്തി തായ്ലൻഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
പിന്നാലെ ഷഫാലിയെ സുലീപോൺ ലാവോമി സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയും ചെയ്തു. മത്സരത്തിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ലാവോമിയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് വഴിമരുന്നിട്ടത്. റിച്ചാ ഘോഷിനെ ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കാനും ലാവോമിക്കായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (9 പന്തിൽ 5), ദീപ്തി ശർമ്മ (5) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യ 112/4 എന്ന നിലയിൽ നിന്നും 137/9 എന്ന നിലയിലേക്ക് തകരുകയായിരുന്നു. അവസാന ഓവറുകളിൽ ക്രാന്തി ഗൗഡ് (എട്ട് പന്തിൽ 15) നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യയെ 159 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. തായ്‌ലൻഡിനായി സുനിത ചതുരോംഗ്‌രത്‌ന രണ്ടു വിക്കറ്റ് വീഴ്ത്തി.
"
https://www.facebook.com/Malayalivartha
























