രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). പദ്ധതിയുടെ പുതുക്കിയ രൂപരേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ്(ഡിഎംആർസി) പദ്ധതി രൂപരേഖ തയ്യാറാക്കിയത്. നൂതനമായ ഒട്ടേറെ ആശയങ്ങൾ തിരുവനന്തപുരത്തിനായി നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി അധികൃതർ.
നേരത്തെ ഡിഎംആർസി രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും ഇതിൽ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുതുക്കുകയായിരുന്നു. 31 കിലോമീറ്റർ ദൂരമാണ് തിരുവനന്തപുരത്ത് ആദ്യഘട്ടമായി മെട്രോ ആസൂത്രണം ചെയ്യുന്നത്.
പാപ്പനംകോട് നിന്നാണ് മെട്രോ ആരംഭിക്കുന്നത്. കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളജ്, ഉള്ളൂർ, കാര്യവട്ടം എന്നിവിടങ്ങളിലൂടെ കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിലെത്തും.
ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളജ് എന്നിവയെല്ലാം ബന്ധിപ്പിച്ചാണ് മെട്രോ കടന്നുപോകുക. റോഡിന് മുകളിലൂടെയുള്ള നിർമാണമാണ് നിർദേശിച്ചിട്ടുള്ളത് . 8000 കോടി രൂപയോളമാണ് നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കാവുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള നിർദേശങ്ങളും രൂപരേഖയിൽ ഉൾപ്പെടുന്നുണ്ട്. കെ.എം. ആർ.എൽ. സമർപ്പിച്ചിരിക്കുന്ന രൂപരേഖ സംസ്ഥാന സർക്കാർ വിശദമായി പഠിക്കുകയും ചെയ്യും. സർക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























