പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നീക്കത്തിൽ ഞെട്ടി ജനം . ദേശീയപാത 544-ലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞപ്പോള്‍, നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഞായറാഴ്ച വൈകീട്ട് 5:45-ഓടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൃശൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോകുകയായിരുന്നു കേന്ദ്രമന്ത്രി.തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരിച്ചുപോവുകയായിരുന്ന സുരേഷ് ഗോപി പാലിയേക്കരയില്‍ എത്തിയപ്പോഴാണ് ദേശീയപാതയിലെ കടുത്ത വാഹനത്തിരക്കില്‍ പെട്ടത്.
ടോള്‍ പ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരുന്നത്.ടോള്‍ ഗേറ്റിന് സമീപം എമര്‍ജന്‍സി ട്രാക്കില്‍ വാഹനം നിര്‍ത്തി ഇറങ്ങിയ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫും ഗണ്‍മാനും ചേര്‍ന്ന് ഒട്ടും സമയം കളയാതെ ടോള്‍ ബൂത്തുകളിലേക്ക് കടന്നുചെല്ലുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന 12 ടോള്‍ ബൂത്തുകളും ഇവര്‍ നേരിട്ട് തുറന്നുനല്‍കി വാഹനങ്ങള്‍ കടത്തിവിട്ടു.ഏകദേശം 10 മിനിറ്റിലധികം സമയം ഇരുവശത്തേക്കുമുള്ള 12 ബൂത്തുകളും പൂര്‍ണ്ണമായി തുറന്നുവിട്ടാണ് സുരേഷ് ഗോപിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന്
യാത്രക്കാര്‍ക്ക് വഴിയൊരുക്കിയത്. മന്ത്രിയുടെ പെട്ടെന്നുള്ള ഈ ഇടപെടലില്‍ ടോള്‍ ജീവനക്കാരും അമ്പരന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലിയേക്കര ടോള്‍ പ്ലാസയില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കാത്തുകിടക്കേണ്ടി വരുന്നത് യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.ആമ്പല്ലൂര്‍ മുതല്‍ തലോര്‍ വരെ ദേശീയപാതയില്‍ മിക്ക സമയത്തും വാഹനങ്ങളുടെ വന്‍ നിര കാണാം. കുരുക്ക് രൂക്ഷമാകുമ്പോള്‍ ടോള്‍ സൌജന്യമായി തുറന്നുവിടണമെന്ന നിര്‍ദേശമുണ്ടെങ്കിലും ടോള്‍ പ്ലാസ അധികൃതരോ, സ്ഥിതിഗതികള്‍ നിയന്ത്രിക്കേണ്ട പോലീസോ വിഷയത്തില്‍
കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് യാത്രക്കാര്‍ നിരന്തരം ആക്ഷേപമുന്നയിച്ചിരുന്നു.വാഹനങ്ങളുടെ നീണ്ട നിര അനുവദിക്കാനാവില്ല എന്നാണ് സംഭവത്തിൽ സുരേഷ് ഗോപി പ്രതികരിച്ചത്.ഒന്നര രണ്ടു കിലോമീറ്ററോളം യാത്രക്കാർ വഴിയിൽ കുടുങ്ങിയത് കൊണ്ടാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് ടോല്ൽ പ്ലാസയിൽ നേരിട്ടിറങ്ങി ഗേറ്റ് തുറന്നതെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു . വെറും 15 മിനിറ്റ് കൊണ്ട് വലിയൊരു കുരുക്ക് അഴിക്കാനും റോഡിലെ യാത്ര സുഗമമാക്കാൻ ഇതിലൂടെ സാധിച്ചുവെന്നും നിരത്തിലിറങ്ങി കഷ്ടപ്പെട്ട യാത്രക്കാർ വലിയ നന്ദിയോടെയാണ് കടന്നു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോൾ പ്ലാസയിലെ തിരക്ക് എപ്പോഴും നിരീക്ഷിക്കുന്നതിനായി ആറ് അത്യാധുനിക കാമറകൾ സ്ഥാപിച്ച് കളക്ടറുടെ ചേമ്പറിലേക്ക് നേരിട്ട് കണക്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . വലിയ കുരുക്കുകൾ ഉണ്ടാക്കുമ്പോൾ ടോൾ പ്ലാസ ഗേറ്റ് തുറന്ന് വിടാൻ കളക്ടർക്ക് നേരിട്ട് താക്കീത് നൽകാനുള്ള സംവിധാനവും തടസമില്ലാതെ നടക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. ദുബായിലേതിന് സമാനമായി തടസമില്ലാതെ വാഹനങ്ങൾക്ക് കടന്നു പോവാൻ സാധിക്കുന്ന സാലിക്ക് ടോൾ സംവിധാനം ഇവിടെയും നടപ്പിലാക്കേണ്ട സമയം ഇവിടെ അതിക്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കും .
പാലിയേക്കരയിലെ പ്രശ്‌നം ഒറ്റപെട്ടതല്ലെന്നും സംസ്ഥാനത്തെ മുഴുവൻ ടോൾ ബൂത്തുകളിലെയും, ഗതാഗത കുരുക്കിന് ശാശ്വതമായൊരു പരിഹാരം ആണ് ആവശ്യമെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























