ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ സിപിഎം അണികള്‍ക്കിടിയല്‍ കടുത്ത രോഷം ശക്തമായിരുന്നു. തുടര്‍ച്ചയായി ഇടതിന് മൂന്നാം ഭരണം തടഞ്ഞതില്‍ ശശിക്ക് റോളുണ്ട് എന്നാണ് സഖാക്കളുടെ വിലയിരുത്തില്‍. അധികാരത്തില്‍ ഇരുന്ന കാലത്ത് സൂപ്പര്‍മുഖ്യമന്ത്രി ചമഞ്ഞ് പലരെയും വേട്ടയാടിയ ശശിക്കെതിരെ ഭരണം മാറിയതോടെ പലകോണുകളില്‍ നിന്നും നീക്കം നടക്കുന്നുണ്ട്. ശശിയോടെ കണക്കു തീര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ശശി ദ്രോഹിച്ചത് മറക്കാതെ അത്തരം കണക്കു തീര്‍ക്കലുകള്‍ക്ക് കാലം വഴിയൊരുക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും നിഴല്‍ ഭരണത്തിലൂടെ അടക്കിഭരിച്ചിരുന്ന പി. ശശിക്ക് മേല്‍ നിയമത്തിന്റെ പിടിമുറുകുമ്പോള്‍, കേസന്വേഷണത്തിന്റെ ആകെ മേല്‍നോട്ടം വഹിക്കുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്, കേസിലെ പ്രതിയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് അന്ന് ഐ.ജി ആയിരുന്ന പി. വിജയനെ സസ്പെന്‍ഡ് ചെയ്ത് പുറത്തിരുത്തിയത് സമാനതകളില്ലാത്ത പകപോക്കലായിരുന്നുവെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു.
അന്ന് പൊലീസിലെ ഉന്നതരുമായി ചേര്‍ന്ന് ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പി. ശശിയെയും അദ്ദേഹത്തിന്റെ സമാന്തര ഭരണത്തെയും മുള്‍മുനയില്‍ നിര്‍ത്താനുള്ള അവസരമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എഡിജിപി പി. വിജയന് മുന്നില്‍ വന്നുചേര്‍ന്നിരിക്കുന്നത്. ചെന്നൈയിലെ മലയാളി വ്യവസായിയായ മുഹമ്മദ് ഷെര്‍ഷാദ് നല്‍കിയ ഗുരുതരമായ പരാതിയിലാണ് പി. ശശിക്കും മകനുമെതിരെ നിലവിലെ യു.ഡി.എഫ്. സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എല്‍.ഡി.എഫ്. ഭരണകാലത്ത് കൊച്ചി പനമ്പിള്ളി നഗറിലെ പി. ശശിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സമാന്തര ഭരണം നടത്തുകയും, തങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ പരാതിയിന്മേല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് രാത്രി പരാതിക്കാരനായ ഷെര്‍ഷാദിനെ നേരിട്ട് വിളിച്ചുവരുത്തി സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പി. ശശിക്കും മകനും പുറമെ, സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകനും ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഈ കേസില്‍ എതിര്‍കക്ഷികളാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഇവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനകളും സംബന്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കൊച്ചി പനമ്പിള്ളി നഗറിലെ ഓഫീസില്‍ പി. ശശിയും മകനും നടത്തിയ സാമ്പത്തിക-സമാന്തര ഇടപെടലുകള്‍ അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന സമയത്ത് പി. ശശി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനില്‍ നടന്ന വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഡി.ജി.പിയും അഡ്മിനിസ്ട്രേഷന്‍ ഐ.ജിയും ഇടപെട്ട് അന്വേഷണം കൊച്ചി കമ്മീഷണറേറ്റിലേക്ക് കൈമാറിയത്.
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയില്‍ ഈ കേസിന്റെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള പൂര്‍ണ അധികാരവും ഉത്തരവാദിത്തവും ഇപ്പോള്‍ പി. വിജയനുണ്ട്. മുന്‍ കാലങ്ങളില്‍ തനിക്കെതിരെ നടന്ന രാഷ്ട്രീയ-പൊലീസ് ഗൂഢാലോചനകള്‍ക്ക് നിയമപരമായി മറുപടി നല്‍കാനുള്ള അവസരമായാണ് എഡിജിപി പി. വിജയനെ സംബന്ധിച്ചിടത്തോളം ഈ അന്വേഷണം വിലയിരുത്തപ്പെടുന്നത്.
കേരള പൊലീസിലെ ഏറ്റവും കാര്യക്ഷമതയുള്ളതും ജനകീയനുമായ ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ ഒരാളാണ് പി. വിജയന്‍. 'സ്റ്റുഡന്റ് പൊലീസിങ് കേഡറ്റ്' എന്ന ചരിത്രപ്രസിദ്ധമായ പദ്ധതിക്ക് രൂപം നല്‍കി രാജ്യ ശ്രദ്ധനേടിയ അദ്ദേഹം, കുട്ടികളുടെയും യുവാക്കളുടെയും ഇടയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിരവധിയായ സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ സേനയുടെ തലവനായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും തിരുവനന്തപുരം റേഞ്ച് ഐ.ജി ആയും മികവുറ്റ സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
എലത്തൂര്‍ ആക്രമണം നടന്ന സമയത്ത് തീവ്രവാദ വിരുദ്ധ സേനയുടെ (എ.ടി.എസ്) തലവനായിരുന്നു ഐ.ജി പി. വിജയന്‍. എന്നാല്‍, സംഭവസ്ഥലത്തെത്തി അന്വേഷണം നടത്താന്‍ ശ്രമിച്ച പി. വിജയനെ മാറ്റിനിര്‍ത്താന്‍ അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഇടപെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാറിന് അന്വേഷണ ചുമതല നല്‍കുകയായിരുന്നു. തീവ്രവാദ മോഡല്‍ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച എ.ടി.എസിനെ ബോധപൂര്‍വം ഒഴിവാക്കിയാണ് അന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.
തുടര്‍ന്ന് അന്വേഷണ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്കിടയിലാണ് പ്രതിയെ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് പി. വിജയനെ ഐ.ജി സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തത്. യാതൊരു തെളിവുമില്ലാതെ, കീഴുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു എന്ന കാരണം മാത്രം ഉന്നയിച്ച് എടുത്ത ഈ നടപടി ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും വലിയ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.
കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി പി. വിജയന്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഭരണതലത്തിലെ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും വഴങ്ങാന്‍ തയ്യാറാകാതിരുന്ന ഈ ഐ.പി.എസ്. ഓഫീസറോട് കെ.കെ. രാഗേഷിനും പി. ശശിക്കും ഉണ്ടായ വ്യക്തിവൈരാഗ്യമാണ് അന്നത്തെ സസ്പെന്‍ഷനില്‍ കലാശിച്ചതെന്നാണ് സര്‍വീസിലുള്ളവര്‍ അന്ന് വിലയിരുത്തിയത്.
ദീര്‍ഘകാലത്തെ സസ്പെന്‍ഷന് ശേഷം തിരിച്ചെടുത്തപ്പോഴും പി. വിജയനെ ഇന്റലിജന്‍സ് മേധാവിയാക്കി പ്രാധാന്യമില്ലാത്ത തസ്തികയില്‍ ഒതുക്കാനാണ് അന്നത്തെ സി.എം.ഒ. ശ്രമിച്ചത്. 'പി. വിജയന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നും ഞങ്ങള്‍ ഗൗനിക്കാറില്ല' എന്ന അഹങ്കാരത്തോടെയുള്ള പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരില്‍ നിന്ന് അക്കാലത്തുണ്ടായത്. മുഖ്യമന്ത്രിയെ പാര്‍ട്ടി നേതാക്കളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അകറ്റി നിര്‍ത്തി പൊലീസിനെ സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രിച്ചത് പി. ശശിയായിരുന്നുവെന്ന വിമര്‍ശനം അന്നേ ശക്തമായിരുന്നു.
എന്നാല്‍ പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയന്‍ തിരിച്ചെത്തുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് ജില്ലകളിലെയും ക്രമസമാധാന പാലനവും അന്വേഷണ ഏജന്‍സികളുടെ ഏകോപനവും ഇപ്പോള്‍ അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കൊച്ചി സിറ്റി കമ്മീഷണറും സംഘവും നടത്തുന്ന അന്വേഷണത്തിന് കൃത്യമായ ദിശാബോധം നല്‍കാന്‍ എഡിജിപിക്ക് സാധിക്കും.
https://www.facebook.com/Malayalivartha

























