പിണറായി എന്നാല്‍ പാര്‍ട്ടി...അനുഭവങ്ങളുടെ കരുത്ത്, നിലപാടുകളിലെ കാര്‍ക്കശ്യം; പിണറായി വിജയനു തുല്യം പിണറായി മാത്രം

സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവ് പിണറായിക്കാരന്‍ വിജയന്‍ ഇനി കേരളാ മുഖ്യന്റെ കസേരയിലേക്ക്. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ 22ാം ഊഴക്കാരനായി സത്യ പ്രതിജ്ഞ ചെയ്യാന്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിയുക്തനായിരിക്കുന്നു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിന്റെ തുടര്‍ച്ചയായാണ് പിണറായി വിജയന്റെ സ്ഥാനാരോഹണം. 1957ലെ ഒന്നാം സര്‍ക്കാരിന് അധ്യക്ഷത വഹിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ 11 പേരാണ് കേരളത്തിന്റെ ഭരണതലപ്പത്ത് ഇതിന് മുമ്പ് ഇരുന്ന നേതാക്കള്‍. 17 വര്‍ഷക്കാലം കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷ രാഷ്ട്രീയ ചേരിക്കും നേതൃത്വം നല്‍കിയ അനുഭവവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
പിണറായി വിജയന്റെ ജീവിത രേഖയിലൂടെ
1944 മാര്‍ച്ച് 21ന് കണ്ണൂരിലെ പിണറായിയില്‍ ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും മകനായി വിജയന്റെ ജനനം. ദാരിദ്രം നിറഞ്ഞ ചുറ്റുപാടുകളിലൂടെ പഠനം. പിണറായി യുപി സ്‌കൂളിലും പെരളശ്ശേരി ഹൈസ്‌ക്കൂളിലുമായി വിദ്യാഭ്യാസം. പഠനത്തിന് ശേഷം നെയ്ത്തു തൊഴിലാളിയായി ഒരു വര്‍ഷം ജോലി ചെയ്ത ശേഷം പ്രീയൂണിവേഴ്‌സിറ്റി പഠനത്തിനായി തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നു. ഇവിടെ തന്നെ ബിരുദ പഠനവും പൂര്‍ത്തിയാക്കി.
ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക്
ബ്രണ്ണന്‍ കോളേജിലെ പഠന കാലം ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ ശക്തമായ രംഗപ്രവേശന കാലമായി. നിരവധി സമരങ്ങളിലൂടെ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനായി. കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പിന്നീട് ഇടത് യുവജന പ്രസ്ഥാനമായ കെഎസ്‌വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
സിപിഐഎം നേതൃനിരയിലേക്ക്
23ആം വയസ്സില്‍ കണ്ണൂരിലെ ദിനേശ് ബീഡി സഹകരണ സംഘത്തെ തകര്‍ക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നെത്തിയ മാംഗ്ലൂര്‍ ഗണേഷ് ബിഡിക്കമ്പനി മുതലാളിമാരുടെ ക്രിമിനല്‍ സംഘത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ നിന്നു. 24ാം വയസ്സില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലും 28ാം വയസില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി പിണറായി വിജയന്‍
നിയമസഭയില്‍
1970, 1977, 1991 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ നിന്ന് മല്‍സരിച്ച് പിണറായി വിജയന്‍ നിയമസഭയിലെത്തി. 1996ല്‍ പയ്യന്നൂരില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയുമായി.
അടിയന്തരാവസ്ഥയിലെ പോരാട്ടം
ഒന്നര വര്‍ഷക്കാലം ജയില്‍ വാസം അനുഭവിച്ചിട്ടുള്ള പിണറായി വിജയന്‍ അടിയന്തരാവസ്ഥ കാലത്താണ് കൊടിയ പീഡനങ്ങള്‍ക്ക് ഇരയായത്. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പൊലീസില്‍ നിന്നേറ്റ കൊടിയ മര്‍ദ്ദനങ്ങള്‍ നിയമസഭയില്‍ രക്തം പറ്റിയ ഷര്‍ട്ടുമായെത്തി പിണറായി വിജയന്‍ വിളിച്ചു പറഞ്ഞു. നിയമസഭയിലെ ആ പ്രസംഗം ചരിത്ര ഏടുകളില്‍ ഒന്നാണ്. അന്യായമായി കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ വെച്ച് പൊലീസ് അതി ക്രൂരമായി തല്ലിച്ചതച്ചുവെങ്കിലും പോരാട്ടവീര്യം നിശ്ചയ ദാര്‍ഡ്യം കൈവിട്ടില്ല. അടിയന്തരാവസ്ഥ കാലത്തെ പൊലീസിന്റെ തലപ്പത്തുണ്ടായിരുന്ന ജയറാം പടിക്കല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ പൊലീസ് തല്ലിച്ചതച്ച കാലുകള്‍ ഉയര്‍ത്തി കാര്‍ക്കശ്യത്തോടെ വെല്ലുവിളിക്കുവാനും പിണറായി മടിച്ചില്ല.
സിപിഐഎം സംസ്ഥാന സെക്രട്ടറി
1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം ഉപേക്ഷിച്ച് പിണറായി വിജയന്‍ സിപിഐഎമ്മിന്റെ കേരളത്തിലെ സാരഥിയായി. 1998 മുതല്‍ 2015 വരെ 17 വര്‍ഷക്കാലും സിപിഐഎമ്മിന്റെ അമരക്കാരനായി പിണറായി നയിച്ചു. നിരവധി തവണ ഗുരുതരമായി ആക്രമണങ്ങള്‍ പിണറായി വിജയന്‍ നേരെ ഉണ്ടായി. എന്നാല്‍ പോരാട്ട വീര്യം കൊണ്ട് തളരാതെ പിടിച്ച് നില്‍ക്കാന്‍ പിണറായിക്ക് കഴിഞ്ഞു.
ലാവ്‌ലിന്‍ വിവാദം
വൈദ്യുതി മന്ത്രിയായിരിക്കെ കാനേഡിയന്‍ കമ്പനി ഐഎന്‍സി ലാവ്‌ലിനുമായുണ്ടാക്കിയ കരാര്‍ അഴിമതി ആരോപണങ്ങളിലേക്ക് തള്ളിയിട്ടു. 1998ല്‍ തുടങ്ങിയ ലാവ്‌ലിന്‍ വിവാദം 2013ല്‍ വിചാരണ കോടതി പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ച് ചാര്‍ജ് ഷീറ്റില്‍ നിന്നും പേര് ഒഴിവാക്കിയിട്ടും കെട്ടടങ്ങിയില്ല. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 375 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതായുള്ള സിഎജി റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 2007ല്‍ കേരള ഹൈക്കോടതി എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2009ല്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിണറായി വിജയനെ ഒന്‍പതാം പ്രതിസ്ഥാനത്താണ് രേഖപ്പെടുത്തിയത്. സിബിഐ കേസില്‍ പ്രോസിക്യൂഷന് അന്നത്തെ ഗവര്‍ണര്‍ ആര്‍എസ് ഗവായ് അനുമതി നല്‍കിയതും അതിനെ പിന്തുണച്ച് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതും വിവാദമായി.
വിവാദങ്ങള്‍
വിഎസ് അച്യുതാനന്ദനുമായുണ്ടായ അഭിപ്രായ ഭിന്നതകള്‍ സിപിഐഎമ്മില്‍ വിഭാഗീയത വളര്‍ത്തുന്നതിന് ഇടയാക്കി. പിണറായി വിജയന് നയിച്ച പാര്ട്ടി നേതൃത്വം പലകുറി വിമര്‍ശന വിധേയമായി. മാധ്യമങ്ങളില്‍ വിഎസ് അച്യുതാനന്ദനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും പാര്‍ട്ടിയിലെ വിഭാഗീയതയും സംസാര വിഷയമായതോടെ 'മാധ്യമ സിന്തിക്കേറ്റുകള്‍' പ്രവര്‍ത്തിക്കുന്നുവെന്നും പിണറായി പരസ്യമായി കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ വാക്കുകളില്‍ കുടുങ്ങി ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ല. താമരശ്ശേരി ബിഷപ്പിനെതിരെ 2007ല്‍ ഉണ്ടായ 'നികൃഷ്ട ജീവി' പരമര്‍ശവും സിപിഐഎം വിട്ട് ആര്‍എംപിക്ക് രൂപം നല്‍കിയ ടിപി ചന്ദ്ര ശേഖരനെ കുലം കുത്തിയെന്ന് വിളിച്ചതും കേരള രാഷ്ട്രീയത്തില്‍ നീറി പുകഞ്ഞു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണി വിട്ട് യുഡിഎഫിനൊപ്പം പോയ എന്‍കെ പ്രേമചന്ദ്രനെതിരെ ഉപയോഗിച്ച 'പരനാറി' പ്രയോഗം വലിയ രാ്ട്രീയ ചലനവും സൃഷ്ടിച്ചു.
ധാര്‍ഷ്ട്യമെന്ന് തോന്നിപ്പിക്കുന്ന പരുക്കന്‍ വ്യക്തിത്വത്തിനും വിവാദങ്ങള്‍ക്കും അപ്പുറം പോരാട്ട വീര്യത്തിലൂടെ പിന്നിട്ട വഴികളില്‍ സമകാലിക രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്താന്‍ പിണറായി വിജയനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























