ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ബില്‍ കൊണ്ടു വരുന്നു

ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മരവിപ്പിച്ച ബില്‍ വരുന്ന നിയസഭാ സമ്മേളത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. നിയമം നിലവില്‍ വരുന്നതോടെ ചികിത്സാ നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാരിനു സാധിക്കും. ചികിത്സാച്ചെലവുകള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക, രോഗവിവരം രേഖാമൂലം രോഗികള്‍ക്കു ലഭ്യമാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്ലാണ് തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളും ഫാര്‍മസികളും നിയമത്തിന്റെ പരിധിയില്‍ വരും. അപേക്ഷ നല്കുന്ന മുഴുവന്‍ ആശുപത്രികള്‍ക്കും അനുമതി കിട്ടും.
എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ സ്ഥിര രജിസ്‌ട്രേഷന്‍ ലഭിക്കില്ല. കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ചുവടുപിടിച്ച് നാലു വര്‍ഷം മുമ്പ് ബില്‍ തയാറാക്കിയെങ്കിലും നിയമസഭയിലെത്തിയില്ല. സ്വകാര്യലോബിയുട സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്നാണ് ബില്‍ മരവിപ്പിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാലിത്തവണ ബില്ലിന് നിയമവകുപ്പിന്റെ അനുമതി ലഭിച്ചു. നിലവില്‍ കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ പരിധിയിലാണ് സംസ്ഥാനത്തെ ലാബുകള്‍. ഈ നിയമത്തിന്റെ പഴുതുകളുപയോഗിച്ചുള്ള തട്ടിപ്പുകളും ധാരാളം.
23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ നിയമമാക്കാനാണ് ശ്രമം.നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ഒരു പരിധിവരെയെങ്കിലും തടയിടാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























