പണം അയച്ചപ്പോള്‍ അക്കൗണ്ട് നമ്പര്‍ മാറിപ്പോയി; നഷ്ടപ്പെട്ട 4.67 ലക്ഷം തിരിച്ചുകിട്ടാന്‍ വ്യാപാരിയുടെ നെട്ടോട്ടം

ഓണ്‍െലെന്‍ സംവിധാനം വഴി (ആര്‍.ടി.ജി.എസ്) നാലുമാസം മുമ്പ് അയച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറിപ്പോയതിനാല്‍ നഷ്ടപ്പെട്ട 4.67 ലക്ഷം തിരിച്ചുകിട്ടാന്‍ വ്യാപാരിയുടെ നെട്ടോട്ടം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ എ.പി.എസ് എന്റർപ്രൈസസ് ഉടമ കെ.ആര്‍. പ്രദീപ്കുമാറാണ് കൈവിട്ടുപോയ പണത്തിനായി കാത്തിരിക്കുന്നത്.
എസ്.ബി.ടിയുടെ (ഇപ്പോള്‍ എസ്.ബി.ഐ) കക്കോടി ശാഖയില്‍ നിന്നാണ് ജനുവരി ഏഴിന് പ്രദീപ്കുമാര്‍ തുക കോര്‍പ്പറേഷന്‍ ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ശാഖയിലെ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. ആര്‍.ടി.ജി.എസ്. ഫോറത്തില്‍ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേര് വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അക്കൗണ്ട് നമ്പറില്‍ ഒരു അക്കം തെറ്റിപ്പോയി. നമ്പറിലെ അവസാനത്തെ അക്കത്തില്‍ 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്.
എ.പി.എസ്. എന്റർപ്രൈസസിന്റെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക പിന്‍വലിച്ചെങ്കിലും പോപ്പുലര്‍ ട്രേഡേഴ്‌സില്‍ തുക കിട്ടിയില്ലെന്ന മറുപടിയാണ് പ്രദീപ്കുമാറിനു ലഭിച്ചത്. ഇതേത്തുടര്‍ന്നു കോര്‍പ്പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖയില്‍ അന്വേഷിച്ചപ്പോള്‍ ഈ തുക ഡാരിഷ് ഫിലിപ് എന്നയാളുടെ അഗ്‌നി സ്റ്റീല്‍ ആന്‍ഡ് ഹാര്‍ഡ്‌വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നതെന്നും ഇയാള്‍ പണം പിന്‍വലിച്ചുവെന്നും വ്യക്തമായി. ഇതിനുശേഷം ഡാരിഷ് ഗള്‍ഫില്‍ പോയെന്നാണു ബാങ്ക് അധികൃതര്‍ അറിയിച്ചത്. കുറേ വര്‍ഷങ്ങളായി പ്രദീപ്കുമാര്‍ ഇടപാട് നടത്തുന്നത് എസ്.ബി.ടിയുടെ കക്കോടി ശാഖയിലാണ്. ആര്‍.ടി.ജി.എസ്. സംവിധാനം വഴി പണമയയ്ക്കാന്‍ എത്തിയപ്പോള്‍ 4,67,034 രൂപയ്ക്കുള്ള ചെക്കും അനുബന്ധരേഖകളും സമര്‍പ്പിച്ചിരുന്നു.
പണം നഷ്ടപ്പെട്ടപ്പോള്‍ ഈ ശാഖാ മാനേജര്‍ക്കും കോര്‍പ്പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാമാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നാലു മാസമായിട്ടും പണം തിരിച്ചുനല്‍കാന്‍ നടപടിയുണ്ടായിട്ടില്ല. ആര്‍.ടി.ജി.എസ്. ഫോറത്തില്‍ പറഞ്ഞ പേരും അക്കൗണ്ട് നമ്പറും ഒത്തുനോക്കി തെറ്റില്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അക്കൗണ്ടിലേക്കു പണം മാറ്റാവൂ എന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇവിടെ പണം നല്‍കേണ്ട സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടും മറ്റൊരു സ്ഥാപനത്തിനു പണം നല്‍കിയത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തല്‍. നഷ്ടപ്പെട്ട തുകയുടെ പലിശയടക്കം ബാങ്കില്‍ അടയ്‌ക്കേണ്ട ഗതികേടിലാണ് പ്രദീപ്കുമാര്‍.
പണം നഷ്ടപ്പെട്ടതില്‍ എസ്.ബി.ടിയുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ബ്രാഞ്ച് മാനേജരുടെ നിലപാട്. കോര്‍പ്പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മാനേജര്‍ പറഞ്ഞു. തെറ്റായ നമ്പറിലേക്ക് തുക അയച്ചതാണ് പ്രശ്‌നത്തിനു കാരണമെന്നും തുക തിരിച്ചുകിട്ടാന്‍ ശ്രമിച്ചുവരിയാണെന്നും പ്രദീപ്കുമാറിന്റെ വക്കീല്‍ നോട്ടീസിനു മറുപടിയായി കോര്‍പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാ മാനേജര്‍ പറഞ്ഞു. ജനുവരി ഏഴിനു വൈകിട്ട് 3.15 നാണ് പണം ട്രാൻസ്ഫർ ചെയ്തത്. പിറ്റേ ദിവസം കഞ്ചിക്കോട്ട് ഹര്‍ത്താലായിരുന്നു. തെറ്റായ അക്കൗണ്ടിലേക്കാണ് പണം മാറിയതെന്ന് അറിയിച്ചപ്പോഴേയ്ക്കും കിട്ടിയ ആള്‍ പണം പിന്‍വലിച്ചിരുന്നു. ഒമ്പതിനു കഞ്ചിക്കോട് പോലീസില്‍ പരാതി നല്‍കിയതായും മറുപടിയില്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിനു മടി. ചേവായൂര്‍ പോലീസും കഞ്ചിക്കോട് കസബ പോലീസും പരാതി കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ ബാങ്കുകള്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ രണ്ടുമാസം മുമ്പാണ് കോഴിക്കോട് തണ്ണീര്‍പന്തല്‍ എ.പി.എസ് എന്റര്‍െ്രെപസസ് ഉടമ കെ.ആര്‍. പ്രദീപ്കുമാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ മുമ്പാകെ പരാതിയുമായി എത്തിയത്. അദ്ദേഹം പരാതി ചോവയൂര്‍ എസ്.ഐക്കു െകെമാറി. നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ നടപടി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ബാങ്കിനെതിരേ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണു ചേവായൂര്‍ പോലീസിന്റെ നിലപാട്.
രണ്ടുമാസം മുമ്പു ലഭിച്ച പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ ബാങ്ക് കഞ്ചിക്കോട് ശാഖാ മാനേജര്‍ ജനുവരി ഒമ്പതിനു കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട്ടാണ് സംഭവമെന്നു പറഞ്ഞ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കസബ പോലീസ് വിസമ്മതിച്ചു. പണം പിന്‍വലിച്ച ഡാരിഷ് ഫിലിപ്പ് പോലീസ് മുമ്പാകെ ഹാജരായെങ്കിലും പണം തിരിച്ചുനല്‍കാനോ അല്ലെങ്കില്‍ തിരിച്ചു നല്‍കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാനോ തയറായില്ല. പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ കോഴിക്കോട്ടു നിന്ന് വേണമെന്നാണ് കസബ പോലീസ് പറയുന്നത്. ബാങ്കിങ് ഓംബുഡ്‌സ്മാന് പ്രദീപ്കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പണം തിരിച്ചുകിട്ടുന്നതിനു രണ്ടു ബാങ്കുകളുടെയും മാനേജര്‍മാര്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























