ഇന്ന് കൊട്ടിക്കലാശം... കൂട്ടിയും കുറച്ചും ജയം മാത്രം ചിന്തിച്ച് സ്ഥാനാര്‍ത്ഥികള്‍ , അവസാന പോരാട്ടം അവിസ്‌മരണീയമാക്കാന്‍ പാര്‍ട്ടികളും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകോലാഹലങ്ങള്‍ക്ക് ഇന്നു വൈകിട്ടോടെ സംസ്‌ഥാനത്തു കൊട്ടിക്കലാശം. വൈകിട്ട് ആറുമണിക്കുശേഷം നിശബ്‌ദപ്രചാരണത്തിലേക്കു മണ്ഡലങ്ങളും സ്‌ഥാനാര്‍ഥികളും മാറും. വ്യാഴാഴ്‌ചയാണ് കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളിലും വോട്ടെടുപ്പ്.
വൈകിട്ട് ആറുമണിക്കു റോഡ് ഷോയുടെ അകമ്പടിയോടെയാകും എല്ലാ മണ്ഡലത്തിലേയും കൊട്ടിക്കലാശം പൂര്‍ത്തിയാക്കുക. വീടുകള്‍ കയറി സ്ലിപ് നല്‍കുന്നതിനും വോട്ട് അഭ്യര്‍ഥിക്കുന്നതിനുമാണു യു.ഡി.എഫ് അവസാന ദിവസങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നത്. പ്രശ്‌ന പരിഹാര സ്‌ക്വാഡാണ് എല്‍ഡിഎഫിന്റെ അവസാന റൗണ്ട് തന്ത്രം. പരമാവധി വീടുകള്‍ കയറുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം.
വൈകിവന്ന വിജ്‌ഞാപനത്തെത്തുടര്‍ന്ന് സംസ്‌ഥാനത്തു പ്രചാരണത്തിന്റെ തുടക്കം അല്‍പം തണുത്തമട്ടിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിത ചേരിമാറ്റങ്ങളും രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങളും വിവാദ പരാമര്‍ശങ്ങളുമായി മുന്നണി ഭേദമില്ലാതുണ്ടായ നാടകീയസംഭവവികാസങ്ങള്‍ മണ്ഡലങ്ങളെ ഇളക്കിമറിച്ചു.
ആര്‍എസ്‌പിയുടെ കൂടുമാറ്റം, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്, വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാറ്റം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ , സി.എം.പിയിലെയും ജെ.എസ്.എസിലെയും പൊട്ടിത്തെറി, സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ വിവാദ പരാമര്‍ശം, കേരളത്തിലെത്തിയ ദേശീയ നേതാക്കളുടെ വാക്‌ശരങ്ങള്‍ എന്നിവയാണു പ്രധാനമായും ചര്‍ച്ചയായത്. സംസ്‌ഥാനത്താകെ 2,42,51,942 വോട്ടര്‍മാരാണുള്ളത്; പുരുഷ വോട്ടര്‍മാര്‍: 1,16,81,503 സ്‌ത്രീ വോട്ടര്‍മാര്‍: 1,25,70,439. പോളിംഗ്‌സ്‌റ്റേഷനുകളുടെ എണ്ണം: 21,424. വോട്ടര്‍മാര്‍ 1700ല്‍ കൂടുതലുള്ള തൃശൂര്‍, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ല.
വോട്ടു ചെയ്യുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടെടുപ്പു സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാണ്. ആറുമണിക്കു ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കിയ ശേഷമേ പോളിംഗ് അവസാനിപ്പിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha


























