എ.വി.ജോര്‍ജിന്റെ വി.സി. സ്ഥാനത്തിന് ദിവസങ്ങള്‍ ബാക്കി

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജിന്റെ സ്ഥാനത്തിന് ഭീഷണി മുഴങ്ങുന്നു. പുതിയ ഗവര്‍ണര്‍ ഷീലാദീക്ഷിത്ത്, ജോര്‍ജിന്റെ വി.സി.സ്ഥാനം തട്ടിതെറിപ്പിക്കുമെന്നാണ് ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. മുന്‍ഗവര്‍ണര്‍ നിഖില്‍കുമാര്‍,ജോര്‍ജിനെതിരെ ഉപദേശം ഫയല്‍ വഴി നല്‍കിയെന്നാണ് അറിയുന്നത്. പുതിയ ഗവര്‍ണര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു നിഖില്‍ കുമാറിന്റെ നിലപാട്. ഷീലാദീക്ഷിത്തിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ ജോര്‍ജിന് വി.സിയായിരിക്കാന്‍ യോഗ്യതയില്ലെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയും ഇതേ നിലപാടുകാരനാണെങ്കിലും പരസ്യമായി ഒരു നിലപാട് സ്വീകരിക്കാന്‍ സാധ്യമല്ല.
ഏപ്രില്‍ 16നാണ് എം.ജി, വി.സി.യെ ഗവര്‍ണര്‍ ഹിയറിങ്ങിന് വിളിച്ചത്. തനിക്ക് പറയാനുള്ളത് മുന്‍ ഗവര്‍ണര്‍ കേട്ടതാണെന്ന് ഡോ.ജോര്‍ജ് പറഞ്ഞെങ്കിലും തനിക്കും കേള്‍ക്കണമെന്ന നിലപാടാണ് പുതിയ ഗവര്‍ണര്‍ സ്വീകരിച്ചത്. ഇതിനിടെ തന്നിഷ്‌ടം പോലെ പ്രവര്‍ത്തിക്കുന്ന വി.സി.മാരുടെ അധികാരം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണവും ആലോചിക്കുന്നുണ്ട്. ഷീലാദീക്ഷിത്തിന്റെ തീരുമാനങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും താല്‍പര്യങ്ങളായിരിക്കും പ്രതിഫലിക്കുക. നിഖില്‍കുമാര്‍ ഒരു മുഴുവന്‍സമയ രാഷ്‌ട്രീയപ്രവര്‍ത്തകനായിരുന്നില്ല. സര്‍ക്കാരും ജോര്‍ജിനെതിരാണ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം. എബ്രഹാം, ജോര്‍ജിനെ പുറത്താക്കണമെന്ന നിലപാടുകാരനാണ്.
വി.സിയെ നീക്കണമെങ്കില്‍ സ്വഭാവദൂഷ്യമോ ക്രമക്കേടോ ഉണ്ടാകണമെന്നാണ് ഡോ.ജോര്‍ജിന്റെ നിലപാട്. ഇവ രണ്ടും തന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ലെന്നും ഡോ.ജോര്‍ജ് പറയുന്നു. എന്നാല്‍ നിയമനം നേടാന്‍ കുറുക്കുവഴി സ്വീകരിച്ചത് ക്രമക്കേട് തന്നെയാണെന്ന് എതിര്‍വിഭാഗം വാദിക്കുന്നു. ഡോ.ജോര്‍ജിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. യു.ഡി.എഫ് പാനലില്‍ കയറി യു.ഡി.എഫിനെ പാരവയ്‌ക്കുന്ന ശൈലി നല്ലതല്ലെന്ന് തന്നെയാണ് കോണ്‍ഗ്രസുകാരുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























