പിണറായി വിജയന്‍ ജയിലിലെത്തിയത് കുഞ്ഞനന്തനെ ആശ്വസിപ്പിക്കാനോ? കുഞ്ഞനന്തനേയും ട്രൗസര്‍ മനോജിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലിലെത്തി ടിപി വധക്കസ് പ്രതി കുഞ്ഞനന്തനെ കണ്ടത് പുറത്താക്കുന്ന വിവരം മുന്‍കൂട്ടി അറിയിക്കാനാണെന്നാണ് വിവരം.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നു സി.പി.എം അംഗങ്ങളില്‍ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തനും കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്ന മനോജിനും എതിരെ ഉടന്‍ പാര്‍ട്ടി നടപടി ഉണ്ടാവുമെന്ന് അറിയുന്നു. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാദ്ധ്യത. ഫെബ്രുവരി 28 മാര്‍ച്ച് 1, 2 തീയതികളില്‍ നടന്ന പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മറ്റി യോഗങ്ങള്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. അച്യുതാനന്ദന്റെ അഭിപ്രായം കൂടി മാനിച്ചാണ് ഇരുവര്‍ക്കുമെതിരെ കേരളത്തിലെ വോട്ടെടുപ്പിനുശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്ന ധാരണയില്‍ എത്തിയതെന്നാണ് പി.ബി. അംഗങ്ങള്‍ നല്‍കുന്ന സൂചന. ഗൂഢാലോചനക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കുഞ്ഞനന്തന്‍ കേസില്‍ 13-ാം പ്രതിയും മനോജന്‍ 11-ാം പ്രതിയുമാണ്.
കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മറ്റി അംഗങ്ങളും ചുമതലപ്പെട്ട പി.ബി. അംഗങ്ങളും പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് നടപടി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടില്‍ നിന്ന് വി.എസ് പിന്നാക്കം പോയത് ഈ തീരുമാനം മൂലമാണെന്ന് അറിയുന്നു. കേന്ദ്ര കമ്മറ്റിക്കു ശേഷം പി.ബി. അംഗം അടക്കമുളള കണ്ണൂരില്‍ നിന്നുളള മുതിര്‍ന്ന നേതാക്കള്‍ മൂന്നു പ്രതികളേയും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുഞ്ഞനന്തനെ ജയിലില്‍ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയിരുന്നു.
ടി.പി.ചന്ദ്രശേഖരന്റെ വധക്കേസില്‍ കോടതി ശിക്ഷ വിധിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ കത്തു നല്‍കിയിരുന്നു. സി.ബി.ഐഅന്വേഷണം എന്ന കെ.കെ.രമയുടെ ആവശ്യത്തെ വി.എസ് പരസ്യമായി പന്തുണയ്‌ക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തീരമാനം എടുത്തില്ലെങ്കില്‍ പ്രചരണരംഗത്ത് വിഷയം ചര്‍ച്ചയാകുമെന്നും കേരളത്തില്‍ കനത്ത തിരിച്ചടി നേരിടുമെന്നും പി.ബി. വിലയിരുത്തി. വി.എസിനെതിരെ കടുത്ത നടപടി വേണമെന്ന് വടക്കന്‍ കേരളത്തില്‍ നിന്നുളള ഒരു കേന്ദ്ര കമ്മറ്റി അംഗം അഭിപ്രായപ്പെട്ടതായി അറിയുന്നു.
പതിവിന് വിരുദ്ധമായി ചര്‍ച്ചയില്‍ ഇടപെട്ട കാരാട്ട് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്‌ചകളും അത് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ പോലും വരുത്തി വച്ച നാണക്കേടും ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ തിരിച്ചറിഞ്ഞ് കേരളത്തത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ ഉറപ്പാക്കാനായി പ്രചരണരംഗത്ത് വി.എസ് സജീവമാകണമെന്ന നിര്‍ദ്ദേശവും കാരാട്ട് മുന്നോട്ടുവച്ചു. ഏരിയാ കമ്മറ്റി അംഗമായ കുഞ്ഞനന്തനെതിരെ പെട്ടെന്ന് നടപടി സ്വീകരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് പി.ബി.യില്‍ കേരള നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യക്തിവിരോധവും പ്രാദേശിക വിഷയങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന വാദം തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനും ധാരണയായി. ഈ വിഷയത്തില്‍ തന്റെ ഭാഗത്തു നിന്നും മറിച്ചൊരു അഭിപ്രായം ഉണ്ടാവില്ലെന്ന് വി.എസ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് രണ്ടു പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായ നടപടി പിന്നീട് മതിയെന്ന ധാരണയില്‍ യോഗം എത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























