ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ അമ്മ അനുശാന്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് മുന്നോടിയായി നടന്ന ഗുഢാലോചനയില്‍ അനുശാന്തിയും പങ്കെടുത്തെന്ന വിവരത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് പോലീസ് നല്‍കുന്ന സൂചന. പട്ടാപ്പകല്‍ വീട്ടില്‍ കടന്ന് കയറി നാല് വയസ്സുകാരിയെയും മുത്തശ്ശിയെയും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരം കരിമണല്‍ മാഗി കോട്ടേജില്‍ നിനോ മാത്യു (40) എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വീടിനുള്ളില്‍ കയറി അക്രമി വെട്ടുകത്തികൊണ്ട് ഓമനയെയും സ്വസ്തികയെയും വെട്ടിവീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന ലിജീഷ് വരുന്നതുവരെ അക്രമി വീട്ടിനുള്ളില്‍ കാത്തിരുന്നു. ലിജീഷ് വീട്ടിലേക്ക് കയറിയതും അയാളെയും വെട്ടി. വെട്ടുകൊണ്ട ലിജീഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഇതോടെ അക്രമി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓമനയും സ്വസ്തികയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അനുശാന്തിക്കൊപ്പം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നയാളാണ് പോലീസ് കസ്റ്റഡിയിലായ നിനോ മാത്യു. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കാനാണ് കൃത്യം നടത്തിയതെന്ന് നിനോ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആറ്റിങ്ങല്‍ താലൂക്കോഫീസിലെ റിട്ട. ടൈപ്പിസ്റ്റാണ് കൊല്ലപ്പെട്ട ഓമന. കെഎസ്ഇബി മൂഴിയാര്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയറാണ് ലിജീഷ്.
റിട്ടയഡ് സിവില്‍ സപ്ലൈസ് ജീവനക്കാരനായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (വിജയമ്മ 67), ഇവരുടെ മകന്‍ ലിജീഷിന്റെ മകള്‍ നാലു വയസുകാരി സ്വസ്തിക എന്നിവരാണ് ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ വെട്ടേറ്റ ലിജീഷ് ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പുറത്ത് പോയിരുന്ന ലിജീഷിനെ വിളിച്ച് വരുത്തിയാണ് ലിനോ കൊല്ലാന്‍ ശ്രമിച്ചത്. മുഖത്ത് മുളക് പൊടി വിതറിയ ശേഷം തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചെങ്കിലും വെട്ട് മാറി കൊള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha


























