ഉരുളിയില്‍ കടത്തുന്നത് പായസമല്ല സ്വര്‍ണം... പണ്ട് വിഎസ് പറഞ്ഞത് ശരിയായിരുന്നോ? സ്വര്‍ണം മണലില്‍ കലര്‍ത്തി കടത്തിയെന്ന് അമിക്കസ്‌ക്യൂറി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണത്തെ പറ്റി വിവാദമുണ്ടായ നാളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്ഥാവന ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രാജ കുടുംബാംഗങ്ങള്‍ ക്ഷേത്രത്തിലെ പ്രസാദം എന്നപോലെ ദിവസവും ഉരുളിയില്‍ കൊണ്ടു പോകുന്നത് പായസമല്ല സ്വര്‍ണമാണെന്നായിരുന്നു വിഎസിന്റെ വെളിപ്പെടുത്തല്‍ . എന്നാല്‍ വിഎസിനെതിരെ ശക്തമായ പൊതുജനാഭിപ്രായം വന്നതോടെ വിഎസ് അതു തിരുത്തുകയും ചെയ്‌തു.
അന്ന് വിഎസ് നടത്തിയ പ്രസ്ഥാവനയ്‌ക്ക് ബലം നല്‍കുന്നതാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍ . പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തിയെന്നാണ് അമിക്കസ്‌ക്യൂറി സുപ്രീം കോടതിയെ അിറയിച്ചത്. സ്വര്‍ണം മണ്ണില്‍ കലര്‍ത്തിയാണ് കടത്തിയത്. പണിപ്പുരയില്‍ നിന്നാണ് തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് സ്വര്‍ണം കടത്തിയതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി വെളിപ്പെടുത്തുന്നു. കുറ്റബോധം മൂലം തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ കാണിക്കപ്പെട്ടി സംഭാവന നല്‍കി.
മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണത്തിന് കണക്കില്ലെന്ന് ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 17 കിലോ സ്വര്‍ണവും 3 കിലോ ശരപ്പൊളി മാലയും മാര്‍ത്താണ്ഡവര്‍മ്മ നല്‍കി. കാണിക്കപ്പെട്ടിയിലെ സ്വര്‍ണക്കട്ടി മുറിച്ച നിലയില്‍ ആയിരുന്നുവെന്ന് അമിക്കസ്‌ക്യൂറി പറയുന്നു.
സംഭാവനയായി ലഭിക്കുന്ന വിദേശ കറന്‍സികള്‍ വെട്ടിക്കുന്നു. ഇതില്‍ ക്ഷേത്ര അധികൃതരുടെ ഇടപെടല്‍ സംശയാസ്പദമാണ്. കാണിക്കയായി ലഭിച്ച നാണയങ്ങള്‍ തിരുച്ചിയിലെ ബിസിനസ്സുകാരന് കൈമാറി. നാണയങ്ങള്‍ എണ്ണുന്നതില്‍ ധനലക്ഷ്മി ബാങ്കിന് ഗുരുതര വീഴ്ച്ച പറ്റി.
പുറത്തുനിന്നും കൊണ്ടുവരുന്നവ ക്ഷേത്രത്തില്‍ പ്രസാദമെന്ന വ്യാജേന വില്‍ക്കുന്നുണ്ട്. ക്ഷേത്ര പാരമ്പര്യത്തിന് വിരുദ്ധമായ നടപടിയാണ് ഇതെന്നും അമിക്കസ്‌ക്യൂറി പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പിലെ രാജകുടുംബത്തിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ പുതിയ ഭരണസമിതിയെ നിയമിക്കണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























