കൊട്ടാരത്തില്‍ ലഹള? ശ്രീ പത്മനാഭസ്വാമിക്ഷേത്രം തിരുപ്പതി മോഡല്‍ ട്രസ്റ്റിന്

ശ്രീ പത്മനാഭസ്വാമിക്ഷേത്ര ഭരണം തിരുപ്പതി മാതൃകയില്‍ ട്രസ്റ്റിന് കീഴിലാവാന്‍ സാധ്യത. അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് നിയന്ത്രണമുളള മറ്റേതെങ്കിലും സമിതിയുടെ കീഴിലാവുമെന്ന് നിയമവിദഗ്‌ദ്ധര്‍ പറയുന്നു. ക്ഷേത്ര നടത്തിപ്പിനെ കുറിച്ച് ഗുരുതരമായ ക്രമക്കേടുകളാണ് ഗോപാല്‍ സുബ്രഹ്മണ്യം കണ്ടെത്തിയത്. മിനിറ്റുകള്‍ക്ക് വിലയുളള അഭിഭാഷകനാണ് ഗോപാല്‍ സുബ്രഹ്മണ്യം. അദ്ദേഹം മുപ്പത്തിയഞ്ച് ദിവസത്തോളം തിരുവനന്തപുരത്ത് താമസിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതിനിടയില്‍ ക്ഷേത്രഭരണം സംബന്ധിച്ച് തിരുവിതാംങ്കൂര്‍ രാജകുടുംബത്തില്‍ തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെന്നും സൂചനയുണ്ട്. എക്‌സിക്യൂട്ടീവ് ഓഫീസറുടെയും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ കൊട്ടാരത്തിന് അതൃപ്‌തിയുണ്ടെന്നും അറിയുന്നു. ഉത്രാടം തിരുനാള്‍ നാടു നീങ്ങിയതോടെ ക്ഷേത്ര ഭരണം കൊട്ടാരത്തിന് മാത്രം നടത്താനാവില്ലെന്ന വീക്ഷണവും കൊട്ടാരത്തില്‍ സജീവമാണത്രേ. ക്ഷേത്രം നടത്തിപ്പിന് ലക്ഷങ്ങള്‍ ചെലവുണ്ടെന്നും അതിനുളള വരുമാനം കൊട്ടാരത്തില്‍ ഇല്ലെന്നും സൂചനയുണ്ട്. ഉത്രാടം തിരുനാളിന്റെ കാലത്ത് ക്ഷേത്രഭരണം നടത്തികൊണ്ട് പോയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാജകുടുംബാംഗങ്ങള്‍ ക്ഷേത്ര നടത്തിപ്പില്‍ താല്‌പര്യമില്ലെന്നും അറിയുന്നു.
ഗോപാല്‍ സുബ്രഹ്മണ്യവുമായി ഗൗരിലക്ഷ്‌മിഭായിക്ക് അടുപ്പമുണ്ട്. ഡോ.എം.ജി. ശശിഭൂഷണും അടുപ്പമുണ്ട്. കൊട്ടാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശശിഭൂഷന്‍. എന്നിട്ടും കൊട്ടാരത്തിനെതിരെയുണ്ടായ പരാമര്‍ശങ്ങള്‍ കൊട്ടാരവൃത്തങ്ങളെ അമ്പരപ്പിക്കുന്നുണ്ട്. ക്ഷേത്രത്തിനുളളിലെ നിലവറയില്‍ സ്വര്‍ണം പൂശാനുളള യന്ത്രമുണ്ടായിരുന്നു എന്ന അമിക്കസ് ക്യൂറിയുടെ നിഗമനം രാജാവിനുനേരെയാണ് വിരല്‍ ചൂണ്ടുന്നത്. ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ സ്വാര്‍ണം പൂശാനുളള യന്ത്രം നിലവറയില്‍ സ്ഥാപിക്കാനാവില്ല. അപ്പോള്‍ രാജാവിന് ഇത്തരം കാര്യങ്ങളുമായി ബന്ധമുണ്ടെന്നാണ് അമിക്കസ് ക്യൂറി വിലയിരുത്തുന്നത്.
സര്‍ക്കാരും കൊട്ടാരവും തമ്മില്‍ ക്ഷേത്രഭരണത്തെ കുറിച്ച് അവിഹിത ബന്ധമുണ്ടെന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലും കൊട്ടാരം വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ഗൗരി ലക്ഷ്‌മിഭായിയെ ക്ഷേത്ര പുനരുദ്ധാരണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച അമിക്കസ് ക്യൂറി കൊട്ടാരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അസ്വഭാവികതയുണ്ടെന്നാണ് കവടിയാര്‍ കൊട്ടാരവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബി നിലവറ തുറക്കാന്‍ പാടില്ലെന്ന വിശ്വാസത്തെ അമിക്കസ് ക്യൂറി ചോദ്യം ചെയ്യുന്നുണ്ട്. ഉത്രാടം തിരുനാളിന്റെ കാലത്ത് ബി നിലവറ തുറന്ന് പേരൂര്‍ക്കടയിലെ ഒരു സ്റ്റുഡിയോക്ക് വേണ്ടി ഫോട്ടോ എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ തുറക്കാറുളള നിലവറയ്‌ക്ക് എന്ത് പ്രത്യേകത എന്താണെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യം ചോദിക്കുന്നത്. ബി നിലവറയില്‍ അവശേഷിക്കുന്നത് എന്തൊക്കെയാണെന്ന കാര്യത്തിലും അമിക്കസ് ക്യൂറിക്ക് സംശയമുണ്ട്.
അതേസമയം സുപ്രീംകോടതിയുടെ വരാനിരിക്കുന്ന വിധിന്യായം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇല്ലെങ്കില്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ കോടതിയലക്ഷ്യം ക്ഷണിച്ചുവരുത്തിയെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























