പ്രധാനമന്ത്രി വിചാരിച്ചാൽ കേരളത്തിന് ഇവ കിട്ടും;മുഖ്യൻ നിവേദനം നൽകിയിട്ടുണ്ട്

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ 18 ആവശ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിവേദനം. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം മോദി തിരിച്ചു പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ സമയത്താണ് 18 കാര്യങ്ങള്‍ ആവശ്യപ്പെട്ട് പിണറായി നിവേദനം നല്‍കിയത്. നിവേദനം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ആയിര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാമ്പത്തിക സഹായത്തിന് വേണ്ടി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും വേഗത്തില്‍ അനുമതിക്കായി മോദി ഇടപെടണമെന്നാണ് നിവേദനത്തിലെ ഒരു ആവശ്യം. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.കോഴിക്കോട് ജില്ലയില്‍ ഇതിനായി 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു. ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
വളം മന്ത്രാലയം പാക്ടിന്റെ 600 ഏക്കര്‍ സ്ഥലം 1200 കോടി രൂപയ്ക്ക് കേരലത്തിന് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും 8 ലക്ഷം ടണ്‍ പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതിക്ക് വളം മന്ത്രാലയത്തിന്റെ ഫണ്ട് ലഭിക്കണമെന്നും ആവശ്യപ്പെടുന്നു. കെച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് സ്താപിക്കാന്‍ പദ്ധതിയുണ്ടെന്നും ഇതിന് വേഗത്തില്‍ അംഗീകാരം നല്‍കണമെന്നും നിവേദത്തില്‍ പറയുന്നു. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, എച്ച്എല്‍എല്‍ തുടങ്ങിയ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരിക്കുന്നു. കൊച്ചി സെസ് വികസിപ്പിക്കണമെന്നും ഇതിനായി 200 ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.
കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറഏഷന്‍ റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച സബര്‍ബന്‍ റെയില്‍ പദ്ധതി, തലശേരി മൈസൂര്‍ റെയില്‍വേ ലൈന്‍ എന്നി പദ്ധതികള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ സൗകര്യത്തിനായുള്ള അങ്കമാലി ശബരിമല റെയില്‍വേ ലൈന്‍ 100 ശതമാനം മുതല്‍മുടക്കില്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുന്നു. 2015ല്‍ നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ച തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി വേഗം അംഗീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. നവകേരളം കര്‍മ്മ പദ്ധതിയ്ക്കും നാല് മിഷനുകള്‍ക്കും കേന്ദ്രം സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് കണക്റ്റിവിററി ലഭ്യമാക്കുന്ന കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.
കോവളം കാസര്‍കോഡ് ജലപാതയ്ക്ക് അമ്പതു ശതമാനം കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ കുടിശികയുള്ള 636 കോടി രൂപ പെട്ടെന്ന് ലഭ്യമാക്കണമെന്നുംആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുകയാണെന്നും അവിടേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ദേശീയ ഗ്രാമീണ വികസന കുടിവെള്ള പരിപാടി പൂര്‍ത്തിയാക്കുന്നതിന് 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അലങ്കാര മത്സ്യകൃഷിയെയും വില്‍പ്പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണിതെന്നും വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























