പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തേക്കാള്‍ പ്രധാനം വന്ദേമാതരമാണെന്ന് പറഞ്ഞ ചാനല്‍ അവതാരകക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 30 കുഞ്ഞുങ്ങള്‍ അടക്കം 60 പേര്‍ മരിച്ച ദാരുണ സംഭവം പുറത്ത് വന്നത് ഇന്നലെയാണ്. സ്വന്തം മണ്ഡലം കൂടിയായാ ഗോരഖ്പൂരില്‍ സംഭവം നടന്നിട്ടും ഒമ്പതാം ദിവസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിആര്‍ഡി മെഡിക്കല്‍ കോളെജ് സന്ദര്‍ശിക്കാനെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ‘സ്പോണ്‍സേര്‍ഡ്’ പരിപാടികള്‍ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഇന്നലെ. ഒരു പടി കൂടി കടന്ന് 30 കുഞ്ഞുങ്ങളുടെ മരണം ഒരു വിഷയമേ അല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൈംസ് നൗ വാര്‍ത്താ ചാനലിലെ അവതാരക നവിക കുമാര്‍.
ഇന്നലെ രാത്രി നടന്ന ന്യൂസ്ഹവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു വ്യാപക പ്രതിഷേധമുയര്‍ത്തുന്ന സംഭവത്തിനാധാരം. ചാനലിന്റെ മാനേജിങ് എഡിറ്റര്‍ കൂടിയായ ഇവര്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പാനലിസ്റ്റ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ ആദിത്യനാഥ് സര്‍ക്കാര്‍ അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോളായിരുന്നു നവിക കുമാറിന്റെ പ്രതികരണം. ചര്‍ച്ച വന്ദേമാതരത്തെ കുറിച്ചാണ്. നിങ്ങള്‍ എന്തിനാണ് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുന്നതെന്ന് ഇവര്‍ ആക്രോശിച്ചു. ഉത്തര്‍പ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവിനെക്കുറിച്ചായിരുന്നു ഇന്നലെ ചാനലിലെ അന്തി ചര്‍ച്ച.
ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു കൂടാ എന്ന മട്ടിലായിരുന്നു ചര്‍ച്ച. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്നെ ട്വിറ്ററില്‍ വിമര്‍ശനവുമായെത്തി.
‘എന്തിനാണ് വന്ദേമാതരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് പറഞ്ഞ് നിങ്ങള്‍ ആളുകളെ വ്യതിചലിപ്പിക്കുന്നത് എന്തിനെന്നായിരുന്നു ഒരു അവതാരക പറഞ്ഞത്. ദൈവം മിഡീയയെ രക്ഷിക്കട്ടെ’ എന്നായിരുന്നു രജ്ദീപ് സര്‍ദേശായുടെ ട്വീറ്റ്. അക്ഷയ് കൂമാറിന്റെ പുതിയ ചിത്രം ഏക് പ്രേം കഥയുടെ പ്രമോഷന്‍ പരിപാടികളും ദേശീയതയെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകളും കൊണ്ട് വിദഗ്ദ്ധമായി ഉത്തര്‍പ്രദേശിലെ സംഭവം ദേശീയ മാധ്യമങ്ങളില്‍ ചിലത് മറച്ച് പിടിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ എന്ത് സംഭവിച്ചാലും പ്രതികരിക്കുന്ന പ്രധാനമന്ത്രി മോഡി ഇക്കാര്യത്തില്‍ എന്താണ് പ്രതികരിക്കാത്തത് എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha























