ശക്തമായ പ്രതിഷേധം പടരുന്നു... ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം; പ്രതികള്‍ക്കെതിരെ ദളിത് പീഢനവും: ശക്തമായ നടപടിക്ക് ചാനല്‍ അധികൃതര്‍

കുരുക്ക് മുറുക്കി കേസുകള്‍ വീണ്ടും. ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ വകുപ്പും ചുമത്തും. നേരത്തെ ഈ കേസില്‍ ആത്മഹത്യാ പ്രേരണയ്ക്കും സംഘം ചേര്‍ന്ന് ഉപദ്രവിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ മാതാവിന്റെയും ഭര്‍ത്താവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പട്ടികജാതി അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്.
മാധ്യമസ്ഥാപനത്തില്‍നിന്നു ദളിത് പീഡനം ഉള്‍പ്പെടെ യുവതിക്ക് നേരിടേണ്ടിവന്നുവെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ മാധ്യമശൃംഖലയിലെ മലയാളം ചാനലായ ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തക കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതികളായ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനല്‍ ആസ്ഥാനം ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകയുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിസഹകരണത്തെത്തുടര്‍ന്ന് കഴിഞ്ഞില്ല. തുടര്‍ന്നാണ് മാതാവിന്റെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയത്. 
ന്യൂസ് 18 കേരളയിലെ വാര്‍ത്താവിഭാഗത്തില്‍നിന്നു യുവതി ദളിത് പീഡനം നേരിട്ടെന്നാണു ഭര്‍ത്താവിന്റെ മൊഴി. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ എന്നു ചൂണ്ടിക്കാട്ടി പ്രമുഖ വാര്‍ത്താ അവതാരകന്‍ പലതവണ അധിക്ഷേപിച്ചിട്ടുണ്ട്. ഇതിനെതിരേ വാര്‍ത്താവിഭാഗം മേധാവിക്ക് പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവും നടന്നില്ല. പലവിധത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ചാനലില്‍നിന്നു പുറത്താക്കാണ് ശ്രമിച്ചത്. പലതവണ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ജോലി രാജിവയ്ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ചാനലില്‍ തുടരാനാണ് താന്‍ അഭിപ്രായപ്പെട്ടതെന്നും ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. ഒടുവില്‍ അപമാനിച്ച് പുറത്താക്കാനും ശ്രമം നടന്നതായി ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും സമാനമായ മൊഴിയാണ് പോലീസിനു നല്‍കിയത്. 
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിന് ആശുപത്രി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. മാതാവിനേയും ഭര്‍ത്താവിനേയും ഒഴികെ മറ്റാര്‍ക്കും സന്ദര്‍ശന അനുമതിയില്ല. ചാനല്‍ ഉന്നതരെ സംരക്ഷിക്കാനും പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും മൊഴി മാറ്റാനുള്ള നീക്കത്തിന്റെയും ഭാഗമാണിതെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു. ആത്മഹത്യാ ശ്രമത്തിനു ഉത്തരവാദികളായവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്കുളത്തുള്ള ന്യൂസ് 18 കേരളയുടെ ആസ്ഥാനം ഉപരോധിച്ചത്. ചാനലിന്റെ പ്രധാന വാതില്‍ കടന്ന് ഉള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പ്രതിസ്ഥാനത്തുള്ള ചാനല്‍ വാര്‍ത്താവിഭാഗം മേധാവി രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി. ദീലീപ്കുമാര്‍, എസ്. ലല്ലു, സി.എന്‍. പ്രകാശ് എന്നിവരെ പുറത്താക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. മുദ്രാവാക്യങ്ങളുമായി ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഇതിനിടെ ചാനലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂസ് 18 ന്റെ ഗ്രൂപ്പ് എഡിറ്ററായ രാജേഷ് റെയ്‌ന ഇന്നലെ തലസ്ഥാനത്തെത്തി. വാര്‍ത്താവിഭാഗം മേധാവിയുടേയും കൂട്ടരുടേയും പീഡനത്തിനെതിരേ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് മേധാവി സ്ഥലത്തെത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ജോലി ചെയ്യുന്ന തങ്ങളെ ഒരു കാരണവുമില്ലാതെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ചാനലിനുള്ളില്‍നിന്ന് ഉയരുന്നത്.
https://www.facebook.com/Malayalivartha
























