താര നിരകളുടെ സന്ദർശനത്തിനു ശേഷം മോഹൻലാലും ജയിലിൽ എത്തി ദിലീപിനെ സന്ദർശിച്ചേക്കുമെന്ന് സൂചന

നടി ആകമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സിനിമാ പ്രവർത്തകരുടെ ഒഴുക്കാണ് ഏതാനും ദിവസങ്ങളായി. രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയതോടെയാണ് താരത്തെ കാണാൻ വേണ്ടി സിനിമാപ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയത്.
ജയിൽ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ഈ സന്ദർശനത്തിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട് താനും. ദിലീപിനെ മോചിപ്പിക്കാൻ സർക്കാറിന് മേൽ സമ്മർദ്ദം ശക്തമാക്കുക എന്നതാണ് താരങ്ങളുടെ സന്ദർശന ലക്ഷ്യത്തിന് പിന്നിൽ. ഇതുവരെ അറച്ചു നിന്ന മലയാളത്തിലെ സൂപ്പർതാരങ്ങളും ദിലീപിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്.
ജയിൽ ജീവിതം രണ്ട് മാസം പിന്നിട്ടതോടെ പൊലീസ് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം ജയിലിൽ കിടക്കുമ്പോൾ തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ അത് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് വിചാരണ തുടങ്ങും മുമ്പ് താരത്തെ പുറത്തിറക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായത്.
അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് ദിലീപ് പുറത്തിറങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായി ഒന്നര മാസം പിന്നിടുമ്പോൾ സിനിമാ ലോകം ദിലീപിന് അനുകൂലമായി തിരിയുകയാണ്. പ്രമുഖ താരങ്ങൾക്ക് പുറമെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ദിലീപിനെ കാണാൻ ഇന്നലെ ജയിലിൽ എത്തിയിരുന്നു.

മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ആന്റണി പെരുമ്പാവൂർ എത്തിയത് മോഹൻലാലിന്റെ സന്ദേശം കൈമാറാനാണെന്ന് സൂചന. ദിലീപിനൊപ്പം താനുണ്ട് എന്ന സന്ദേശം നൽകുകയാണ് ഇതിന് പിന്നിൽ. ദിലീപിന്റെ നിയമപോരാട്ടങ്ങൾക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ വഴി മോഹൻലാൽ അറിയിച്ചുവെന്നാണ് സൂചന.
വിചാരണ കഴിയുന്നത് വരെ ജയിലിലിട്ടാലും അന്തിമ വിജയം തന്റേത് ആയിരിക്കുമെന്ന് ദിലീപ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞുവെന്നും റിപ്പോർട്ട്. സുഹൃത്തിനൊപ്പമാണ് ആന്റണി പെരുമ്പാവൂർ ജയിലിൽ എത്തിയത്. ദിലീപിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കുറ്റക്കാരനായി കാണാനാകില്ല. ദിലീപിനെ ബോധപൂർവം കുടുക്കിയതാണെങ്കിൽ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന നിലപാടിലാണ് മോഹൻലാൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ മോഹൻലാൽ തന്നെ ദിലീപിനെ നേരിട്ട് കാണാൻ എത്തിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ താരങ്ങൾ ധാരണ ആയതായും സൂചനയുണ്ട്. ഇതിനായി ഇടതു എംഎൽഎമാരെ തന്നെ ഉപയോഗിക്കാനാണ് നീക്കം ശക്തമായിരിക്കുന്നത്.
ഇന്നലെ ആലുവയിൽ എത്തിയ ഗണേശ് കുമാർ എംഎൽഎ മുഖ്യമന്ത്രി പൊലീസിനെ തിരുത്തണമെന്ന പറഞ്ഞതും ഏറെ ശ്രദ്ധയമായിരുന്നു. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണ എന്നായിരുന്നു ഗണേശ് പറഞ്ഞത്.
എംഎൽഎ എന്ന നിലയിലല്ല 25 വർഷമായി അറിയാവുന്ന ദിലീപിന്റെ സുഹൃത്തെന്ന നിലയിലായിരുന്നു തന്റെ സന്ദർശനമെന്ന് ഗണേശ് കുമാർ പറഞ്ഞു. ഒരാൾക്ക് ആപത്ത് വരുമ്പോഴാണ് കൂടെ നിൽക്കേണ്ടതെന്നും സിനിമാരംഗത്തുള്ളവർ ദിലീപിനെ പിന്തുണക്കാൻ ഭയക്കേണ്ടതില്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു.
എന്നാൽ, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ അവരുടെയും വീട്ടിൽ പോയിരുന്നെന്നും ഇവിടത്തെ വിഷയം അതല്ലെന്നുമായിരുന്നു മറുപടി. നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു. താരങ്ങളെല്ലാവരും ചേർന്ന് വൻ ഗൂഢാലോചന നടത്തുമ്പോൾ ഇനി ഏറെ നിർ ണ്ണയകമാകുന്നത് മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും.
https://www.facebook.com/Malayalivartha

























