മാളത്തിലെത്തി പുലികളെ കാണാൻ ജനങ്ങളുടെ ഒഴുക്ക്

ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും. ആറ് ടീമുകളായി മുന്നൂറോളം പുലികളും നിശ്ചലദൃശ്യങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കും. പന്ത്രണ്ട് പെണ്‍പുലികളും ഇത്തവണ ചുവടുവെക്കും. എഎസ്ഐ വിനയയുടെ നേതൃത്വത്തിലാണ് പെണ്‍പുലികള്‍ ഇറങ്ങുക. കഴിഞ്ഞ വർഷം 11 ടീമുണ്ടായിരുന്നു. വിയ്യൂർ, കാനാട്ടുകര, കോട്ടപ്പുറം, അയ്യന്തോൾ, നായ്ക്കനാൽ പുലിക്കളി സമാജം, നായ്ക്കനാൽ വടക്കേ അങ്ങാടി എന്നിവയാണ് ഇത്തവണ രംഗത്തുള്ള ടീമുകൾ. ഒരു ടീമിൽ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്.
പുലിയൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുലി മാഹാത്മ്യം തെളിയിക്കുന്നതിനുള്ള പുലിമുഖങ്ങള്‍, മുടി, തൊപ്പി തുടങ്ങിയവയുടെ നിര്‍മാണവും തയാറായിക്കഴിഞ്ഞു. നിറങ്ങളിലും പുലിച്ചമയങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഓരോ ദേശത്തിന്റെയും പുലിക്കളിയെ ആകര്‍ഷണീയമാക്കുന്നത്. നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചതിന് ശേഷം പുലികള്‍ ഇന്ന് വൈകിട്ട് നാലോടെ സ്വരാജ് റൗണ്ട് കീഴടക്കും.

പുലിക്കളിക്കുള്ള വേഷം കെട്ടല്‍ ഇന്നലെ രാത്രിതന്നെ തുടങ്ങിക്കഴിഞ്ഞു. പുലിച്ചമയത്തിനായുള്ള അരപ്പുകള്‍ ഇന്നലെ തന്നെ ചമയക്കാര്‍ തയാറാക്കിയിരുന്നു. പുലിക്കൂട്ടത്തിന് അഴകു പകരുന്ന വര്‍ണങ്ങള്‍ ആണിത്. ടെംപറര്‍ പൗഡര്‍ അരച്ച് വാര്‍ണീഷില്‍ ചാലിച്ചാണ് പുലിക്കളി വേഷത്തിനുള്ള ചായക്കൂട്ടൊരുക്കുന്നത്. പുലികളുടെ മേല്‍ ഉപയോഗിക്കുന്ന ചായം ഇനാമല്‍ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയില്‍ നന്നായി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കുന്നത്.
ഇത്തവണ കോട്ടപ്പുറം ദേശം പുലിക്കൊട്ടിനും സ്ത്രീകളെ രംഗത്തിറക്കും. കേരളത്തില്‍ ഇരുന്നൂറു വര്‍ഷത്തെ പുലിക്കളി ചരിത്രമാണ് പെണ്‍പുലികളും പെണ്പുലിക്കൊട്ടുകാരും തിരുത്തി കുറിക്കുന്നത്. രൗദ്രതാളത്തില്‍ നിറഞ്ഞാടുന്ന പുലികളും പുലിക്കൊട്ടും തൃശൂരിലെ ഓണാഘോഷത്തിലെ അവസാനവാക്കാണ്.

https://www.facebook.com/Malayalivartha
























