മുരുകന്റെ മരണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍

മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യ വകുപ്പു ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ നാളെ ഉന്നതതലയോഗം ചേരും.
മുരുകന്റെ ദാരുണ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച സംഭവിച്ചതായാണു ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അധ്യക്ഷയായ സമിതിയുടെ കണ്ടെത്തല്‍. അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മെഡിക്കല്‍ കോളേജില്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചുവെന്നും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു. മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിലപ്പെട്ട സമയം ആശുപത്രികളും ആംബുലന്‍സുകാരും തര്‍ക്കിച്ചു തീര്‍ത്തുവെന്നും ഇതു നിത്യസംഭവമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അടിയന്തര പ്രാധാന്യമുള്ള കേസുകളുടെ നടപടിക്രമങ്ങളില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും വീഴ്ച സംഭവിക്കുന്നതായും ആരോഗ്യ മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അധികൃതര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം നാളെ ചേരും.
അതേസമയം മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് അന്ന് തന്നെ ആശുപത്രി അധികൃതര്‍ കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha
























