ദിലീപിനെ കാണാന്‍ ഇന്നും താരങ്ങളുടെ ഒഴുക്ക്; നടൻ വിജയരാഘവനും നിർമാതാവ് എം.രഞ്ജിത്തും ജയിലിലെത്തി

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ കൂടുതൽ ചലച്ചിത്ര പ്രവർത്തകർ ജയിലിലേക്ക്. നടൻ വിജയരാഘവൻ, നിർമാതാവ് എം.രഞ്ജിത്ത് തുടങ്ങിയവരും ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചു. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ എം.ബി. ഗണേഷ്കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ, അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി പിതാവിന് ബലിയിട്ടിരുന്നു.
ഗണേഷ്കുമാറിനു പുറമെ നടൻമാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചത്. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവർ ആപത്തിൽ അദ്ദേഹത്തെ തള്ളിപ്പറയാതെ കൂടെ നിൽക്കണമെന്ന് സന്ദർശനത്തിനുശേഷം ഗണേഷ്കുമാർ ആവശ്യപ്പെട്ടിരുന്നു.
കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം– ആലുവ ജയിലിൽ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാർ പറഞ്ഞു.
നേരത്തെ, ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.
https://www.facebook.com/Malayalivartha
























