നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്; ഇനി കോടതി തീരുമാനിക്കുന്നതുപോലെയെന്ന് ചിട്ടിക്കമ്പനിയുടമ

ജനങ്ങളെ കബളിപ്പിച്ച് സ്വകാര്യ ചിട്ടി ഉടമ 600 കോടിയോളം രൂപ വെട്ടിച്ച് മുങ്ങി. കളിയിക്കാവിള പളുകല്‍ നിര്‍മ്മല്‍ കൃഷ്ണ ബാങ്കേഴ്‌സ് ഉടമ നിര്‍മ്മലാണ് സ്ഥാപനം അടച്ചു മുങ്ങിയത്. പതിനായിരത്തോളം പേരില്‍ നിന്ന് 600 കോടിയോളം നിക്ഷേപമുള്ള സ്ഥാപനമാണിത്. നിരവധി കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. നിക്ഷേപകർക്ക് മറ്റു ബാങ്കുകൾ നല്കുന്നതിനേക്കാളും പതിന്മടങ്ങ് തുക വാഗ്ദാനം ചെയ്ത് സാധാരണക്കാരെ നിക്ഷേപകരാക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒരു മുൻമന്ത്രിയുൾപ്പെടെ പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയനേതാക്കളും ഉൾപ്പെടുന്നു.
ഇയ്യാൾ ജനങ്ങളിൽനിന്നും കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുകയും മാസങ്ങളായി പലിശയും മുതലും നൽകാതെ വഞ്ചിക്കുകയുമായിരുന്നു. ഓണാവധിക്കുശേഷം തുറക്കാതായതോടെ നിക്ഷേപകർ ബാങ്കിലെത്തിയപ്പോഴാണ് ബാങ്ക് പൂട്ടിയ വിവരം ജനങ്ങൾ അറിയുന്നത്. തുടർന്ന് നിക്ഷേപകർ ബാങ്കിന് മുന്നിൽ ബഹളം വയ്ക്കുകയും ബാങ്ക് ഉപരോധിക്കുകയും ചെയ്തിരുന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനത്തില്‍ ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്.
സാധാരണക്കാർ മുതൽ വമ്പന്മാർ വരെ ഈ ബാങ്കിൽ ഇടപാടുകൾ നടത്തുന്നുണ്ട്. നോട്ട് നിരോധനത്തോടെയാണ് നിക്ഷേപകര്‍ കുറഞ്ഞത്. തുടര്‍ന്ന് മാസങ്ങളായി പലിശ മുടങ്ങിയിരുന്നെങ്കിലും മുതല്‍ അടക്കം എല്ലാ തുകയും മാസങ്ങള്‍ക്കക്കം മടക്കിനല്‍കാമെന്നാണ് ബാങ്കുകാര്‍ അറിയിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 1400 രൂപയാണ് പലിശ നല്‍കിയിരുന്നത്.ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നവര്‍ക്ക് വിവാഹ ആവശ്യത്തിനായി കഴിഞ്ഞ ദിവസം പണം നല്‍കാമെന്ന് അറിയിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുടക്കിയ തുക തിരിച്ച് ലഭിക്കാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ബാങ്ക് ജീവനക്കാരുടെ വാദം.
https://www.facebook.com/Malayalivartha
























