നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി; അറസ്റ്റ് തടയാനാവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ നാദിർഷ സമർപ്പിച്ച അപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. അറസ്റ്റ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കുമെന്നും ഉത്തരവിട്ടു. ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസിൽ സംവിധായകനും നടൻ ദിലീപിന്റെ സുഹൃത്തുമായ നാദിർഷ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയതെന്നും അന്വേഷണസംഘം വ്യക്തമാക്കിയുരുന്നു. പൊലീസ് വിളിച്ചതിന് പിന്നാലെ നാദിർഷ ബുധനാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണ്.
അതേസമയം, പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തെറ്റായ മൊഴി നൽകാൻ പൊലീസ് സമ്മർദ്ദം ചെലുത്തുന്നതായും ഇല്ലെങ്കിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നാദിർഷായുടെ മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു. കടുത്ത മാനസിക സമ്മർദ്ദം മൂലം ആശുപത്രിയിലാണ്.

തന്നെ പലതവണ ചോദ്യം ചെയ്തിട്ടും ആരോപണങ്ങൾ ശരിവയ്ക്കുന്ന ഒരു തെളിവും കിട്ടിയില്ല. അപവാദ പ്രചാരണം മൂലം മകളെ സമൂഹം പരിഹസിക്കുന്നു. മകൾ സ്കൂളിൽ പോകാൻ മടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























