തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കായി സുരക്ഷിതഭവനം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

നഗരങ്ങളിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി സുരക്ഷിത ഭവനം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇവര്‍ക്കായി അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടി പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് തെരുവില്‍ ജീവിക്കുന്നവരുടെ കണക്കെടുപ്പ് പൂര്‍ത്തീകരിച്ചു. അതത് നഗരസഭകളാണ് അഭയകേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടെത്തേണ്ടത്. കുടുംബശ്രീ മുഖേനയാണ് കേന്ദ്രങ്ങള്‍ ഒരുക്കുക.
തെരുവുകളില്‍ ജീവിക്കുന്നവരെ കണ്ടെത്താന്‍ ദേശീയ നഗരദൗത്യം (എന്‍.യു.എം.എല്‍) നടത്തിയ സര്‍വേ പ്രകാരം സംസ്ഥാനത്ത് 93 നഗരസഭകളിലായി 3,195 പേരെ കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ തെരുവില്‍ കഴിയുന്നത്. തെരുവിലുറങ്ങുന്നവരില്‍ 2,625 പേര്‍ പുരുഷന്മാരും 564 പേര്‍ സ്ത്രീകളും ആറ് പേര്‍ ഭിന്നലിംഗക്കാരുമാണ്. ഒരു വര്‍ഷത്തിലേറെയായി തെരുവിലുറങ്ങുന്നവരുടെ എണ്ണം 2,106 ആണ്.
നഗരങ്ങളില്‍ തെരുവിലുറങ്ങുന്നവരില്‍ 61 ശതമാനവും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോട്ടയം, പാലക്കാട്, തലശ്ശേരി, വടകര, കുന്നംകുളം, ആലപ്പുഴ, ചാലക്കുടി, കല്‍പ്പറ്റ, കാസര്‍കോട്, അങ്കമാലി എന്നിവിടങ്ങളിലാണ്. ഇതില്‍ 1465 പേരും കൂലിവേല ചെയ്യുന്നു. തെരുവു കച്ചവടക്കാര്‍ 221 പേരും ഉള്‍പ്പെടുന്നു.
ഭിക്ഷയാചിച്ച് ജീവിക്കുന്നവര്‍ 679. 38 പേര്‍ മാത്രം ഉള്ള ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. പദ്ധതി രേഖ പ്രകാരമുള്ള തുകയും പുനരുദ്ധാരണത്തിന് അഭയകേന്ദ്രം ഒന്നിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കും. ഇതിന് പുറമെ നടത്തിപ്പിനായി ഒരു കേന്ദ്രത്തിന് ആറ് ലക്ഷം വീതം അഞ്ച് വര്‍ഷത്തേക്ക് 30 ലക്ഷം രൂപ ലഭ്യമാക്കും.
ദേശീയ നഗര ഉപജീവന ദൗത്യം സിറ്റി മിഷന്‍ മാനേജ്മന്റെ് യൂനിറ്റിലെ അംഗങ്ങളും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പൊലീസും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വേ നടത്തിയത്. റിപ്പോര്‍ട്ട് ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനുശേഷം നഗരസഭകളില്‍നിന്നുള്ള പദ്ധതി രേഖ സ്വീകരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും അര്‍ബന്‍ പ്രോഗ്രാം ഓഫിസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























