ഷാർജ സുൽത്താന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ രാജകീയ വരവേൽപ്പ്

ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കേരളക്കരയുടെ ഉഗ്രൻ സ്വീകരണം. ഇന്നലെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പകല്‍ 3.15നാണ് ഷാര്‍ജ സുല്‍ത്താനെയും വഹിച്ചുള്ള യുഎഇയുടെ പ്രത്യേക വിമാനം എത്തിയത്.
മുഖ്യമന്ത്രിബൊക്കെ നൽകി സ്വീകരിച്ചശേഷം പൊലീസ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മലയാളത്തനിമ പകരാൻ പഞ്ചവാദ്യവും താലപ്പൊലിയുമായി അദ്ദേഹത്തെ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ആനയിച്ചു. ഗാര്‍ഡ് ഓഫ് ഓണറിനുശേഷം പന്തലിലേക്ക് സുല്‍ത്താന്റെ ക്ഷണപ്രകാരം അദ്ദേഹം സഞ്ചരിച്ച കാറിലാണ് മുഖ്യമന്ത്രിയും എത്തിയത്.
സുല്‍ത്താന്റെ ഭാര്യ ഷൈഖ ജവാഹെര്‍ ബിന്ദ് മൊഹമ്മദ് അല്‍ ഖാസിമിയെ മുഖ്യമന്ത്രിയുടെ ഭാര്യ കമല സ്വീകരിച്ച് ആനയിച്ചു. അവര്‍ ഒരേകാറില്‍ ലീല ഹോട്ടലിലേക്ക് പോയി. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തില്‍നിന്ന്, സുല്‍ത്താനെ സ്വീകരിക്കാനായാണ് മുഖ്യമന്ത്രി എത്തിയത്. സ്വീകരണപരിപാടികള്‍ക്കുശേഷം അദ്ദേഹം കൊച്ചിക്ക് മടങ്ങി.
യു.എ.ഇ സർക്കാരിന്റെ പതാകയേന്തിയ കാറിൽ സ്വീകരണവേദിയിലെത്തിയ സുൽത്താന് മന്ത്രിമാരടക്കമുള്ളവരെ മുഖ്യമന്ത്രി പരിചയപ്പെടുത്തുകയും ഇരുവരും ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് സുൽത്താൻ കോവളം റാവിസ് ഹോട്ടലിലേക്ക് തിരിച്ചു.
മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഡിജിപി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, ശാന്തിഗിരി ആശ്രമം അധിപന്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി പി ഷുഹൈബ് മൌലവി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍വാബി തുടങ്ങിയവരും ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാനെത്തി.
https://www.facebook.com/Malayalivartha


























