സോളാർ കേസിലെ കുറ്റവാളികള്‍ ഭയപ്പെടണമെന്ന് എംവി ജയരാജന്‍

നട്ടെല്ല് വളയ്ക്കാത്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും അതിനാൽ സോളാര്‍ കേസിലെ കുറ്റവാളികള്‍ ഭയക്കണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന്‍. നാടിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്ന് തീരുമാനമുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി സോളാർ റിപ്പോർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച സോളാര്‍ത്തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളം കണ്ട എക്കാലത്തേയും വലിയ ജനകീയമുന്നേറ്റത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നതുകൊണ്ടാണ് മറ്റ് മാര്‍ഗ്ഗമില്ലാതെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നതെന്നും ജയരാജൻ പറഞ്ഞു.
തങ്ങളുടെ തെറ്റ് മറച്ചുവെയ്ക്കാന്‍ ജനങ്ങളേറ്റെടുത്ത മഹാസമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പരിശ്രമിച്ചവരേയും അന്ന് കേരളം കണ്ടതാണ്. യു.ഡി.എഫുമായി ഒത്തുകളിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം തീരുമാനിച്ചതെന്നും സമരം നിര്‍ത്തിയതെന്നും വായില്‍ തോന്നിയത് വേറൊരുകൂട്ടര്‍ ആക്ഷേപമാക്കി. മാര്‍ക്സിസ്റ്റ് വിരോധം തലയ്ക്ക് പിടിച്ചവരും, ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ ആള്‍കൂട്ടത്തിലേക്ക് ഓടിക്കയറി കള്ളന്‍, കള്ളന്‍ എന്നുവിളിച്ചുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചവരും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതൊടെ ഉത്തരം മുട്ടിയ അവസ്ഥയിലാണ്. അനാവശ്യ കുറ്റപ്പെടുത്തല്‍ നടത്തിയവര്‍ അത് തുറന്നുപറഞ്ഞ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് ഇപ്പോള്‍ മാപ്പുപറയുമോ എന്നാണ് ജയരാജൻ ചോദിക്കുന്നത്.
അത്തരമൊരു അന്തസ്സൊന്നും ബീഫ്ക്കറി ഉള്ളിക്കറിയാക്കിയ മാന്ത്രിക വക്താക്കളായ പാര്‍ട്ടിയില്‍ നിന്നും ഈ നാടിന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. ഇനിയിപ്പോ ഏത് കോടതിയെ പിടിക്കും എന്നാവും യു.ഡി.എഫ് നേതാക്കള്‍ ആലോചിക്കുന്നുണ്ടാവുക. ജനകീയകോടതി കഴിഞ്ഞ മെയ് മാസത്തിലേ വിധിപ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കോടതിയും ശരിയാവില്ല.
https://www.facebook.com/Malayalivartha


























