നാടിനെ ഞെട്ടിച്ച് സംവിധായകൻ ജയന്‍ കൊമ്പനാടിന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു...

സംവിധായകനായ ജയന്‍ കൊമ്പനാടിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കോതമംഗലം നഗരസഭ ബസ് സ്റ്റാന്‍ഡിനു പിന്നിലെ മാര്‍ക്കറ്റിനു സമീപത്തെ ബൈപ്പാസ്-ലിങ്ക് റോഡരികിലെ ഫ്‌ളാറ്റില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി നേര്യമംഗലം പുതുക്കുന്നേല്‍ ജോബി (സില്‍വര്‍ ജോബി-28) വെള്ളിയാഴ്ച രാവിലെ കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സംഭവം വെളിപ്പെടുത്തിയപ്പോഴാണ് ഏവരെയും ഞെട്ടിക്കുന്ന അറുംകൊല പുറംലോകമറിയുന്നത്. ജോലിക്കു പോകാതെ ജോബിയുടെ ചെലവില്‍ കഴിഞ്ഞിരുന്ന ജയനുമായി ഉണ്ടായ വാക്ക് തര്‍ക്കം അതിരുവിട്ടതാണ് ഈ ക്രൂരകൊലപാതകത്തിനു വഴിവച്ചതെന്ന് അന്വേഷണത്തില്‍നിന്നും വ്യക്തമായി.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ജോബിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും. അതേ സമയം കൊല്ലപ്പെട്ട ജയന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ അര്‍ധരാത്രി 12 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം കോതമംഗലത്ത് അരങ്ങേറിയത്. 3 നില കെട്ടിടത്തിലെ വാടക വീട്ടില്‍ ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ ജയന്‍ കൊമ്പനാടിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെടുകയായിരുന്നു.
പോലീസിന്റെ ചോദ്യംചെയ്യലിൽ ജോബിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ; സംവിധായകനായ ജയനും സ്റ്റുഡിയോ ജീവനക്കാരനായ താനും സുഹൃത്തുക്കളാണ്. രണ്ടു പേരും ഭാര്യമാരുമായി പിണങ്ങിക്കഴിയുന്നവരാണ്. കോതമംഗലത്തെ തന്റെ വാടക വീട്ടിലാണ് ജയനും താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. ജയന്‍ മറ്റ് ജോലിക്കൊന്നും പോകാതെ തന്റെ ചിലവില്‍ കഴിയുന്നത് സാമ്പത്തിക പ്രശ്‌നമുണ്ടാക്കുന്നതായി സംസാരത്തിനിടയിൽ ജോബി പറഞ്ഞു. ഇത് പിന്നീട് വാക്ക് തര്‍ക്കമായി. ജയന്‍ കത്തി വീശി. ഇത് തന്റെ നെറ്റിയില്‍ കൊണ്ടു മുറിവേറ്റപ്പോള്‍ സമനില നഷ്ടമായി. പിന്നെ കറിക്കത്തിയെടുത്ത് കഴുത്തില്‍ വെട്ടി. മറിഞ്ഞു വീണ ജയന്റെ പുറത്ത് കയറിയിരുന്ന് തലയറുത്തെടുത്തു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അതേ മുറിയില്‍ കിടന്നുറങ്ങി. പിന്നീട് സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ കീഴടങ്ങിയെന്നും ജോബി മൊഴി നല്‍കി. ജോബിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും.
ജയന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തിൽവച്ച് വച്ച് നടക്കും.
https://www.facebook.com/Malayalivartha
























