സോളാര്‍ കേസില്‍ സർക്കാരിന് ആശയകുഴപ്പം; അവസാനനിമിഷം ആ തീരുമാനം മാറ്റിവച്ചു

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശയക്കുഴപ്പത്തേത്തുടര്‍ന്ന് അവസാനനിമിഷം മാറ്റിവച്ചു.
ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഒപ്പുവച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറുന്നതിനു തൊട്ടുമുമ്പു മാറ്റിവച്ചത് ഉന്നതതല ഇടപെടലിനേത്തുടര്‍ന്നെന്നു സൂചന. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തില്‍ വിശദപരിശോധന ആവശ്യമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ചശേഷം ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇനി തിങ്കളാഴ്ചയോടെയേ ഉത്തരവിറങ്ങൂ.
അതേസമയം, അന്വേഷണനേതൃത്വം ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറില്ലെന്ന് ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാന്‍ പറഞ്ഞു. അന്വേഷണസംഘം വിപുലീകരിക്കണമെന്നാവശ്യപ്പെട്ടു രാജേഷ് ദിവാന്‍ സര്‍ക്കാരിനു കത്ത് നല്‍കിയതായും സൂചന.
സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റിയാലുടന്‍ അന്വേഷണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
അന്വേഷണം എങ്ങനെയായിരിക്കണമെന്നു പ്രത്യേകസംഘത്തിനു തീരുമാനിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ മുമ്പ് അന്വേഷിച്ച എല്ലാ കേസും രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പുതുതായി അന്വേഷിക്കേണ്ടിവരും. കമ്മിഷന്‍ ചില കണ്ടെത്തലുകള്‍ നടത്തിയതല്ലാതെ തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതു ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാല്‍ സരിതാ എസ്. നായരുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളില്‍ ഉറച്ചുനിന്നാല്‍ ആരോപണവിധേയരായ നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യും. രാജേഷ് ദിവാന്‍ നേരിട്ട് സരിതയുടെ മൊഴിയെടുക്കുമെന്നാണു സൂചന. സോളാര്‍ ഇടപാടില്‍ ചില ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള സാഹചര്യത്തില്‍ നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നടപടിയും നേരിടേണ്ടിവരും.
സോളാര്‍ ഇടപാടിലൂടെ ഒഴുകിയ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനാണിത്. സോളാര്‍ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിക്കുമെന്നാണു സൂചന. ഡി.ജി.പി: ഹേമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പോലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാട്ടിയെന്നു ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
https://www.facebook.com/Malayalivartha























