ഗിരോഷിന്റെ ഭീഷണി വകവയ്ക്കാതെ സെലീന ചിരിച്ചു കൊണ്ടു നേരിട്ടപ്പോൾ നിയന്ത്രണം നഷ്ടപെട്ട അയാൾ ശക്തിയോടെ സെലീനയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി മരണം ഉറപ്പാക്കി...രണ്ട് വർഷത്തെ പക കത്തിമുനയിൽ അവസാനിച്ചപ്പോൾ അന്ന് സംഭവിച്ചത്...

രണ്ടു വര്‍ഷത്തിന്റെ പക ഉള്ളിലൊതുക്കി നെരിപ്പോടിലിട്ട് നീറ്റിയെടുത്ത പ്രതികാരമായിരുന്നു അത്. അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയെ (41) കൊലപ്പെടുത്താനുള്ള കത്തി ഒന്നര വര്‍ഷം മുമ്പുതന്നെ ഗിരോഷ് കൈയില്‍ കരുതിവച്ചിരുന്നു. ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സെലീനയെ അതിക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിന് (30) അല്‍പ്പം പോലും മനസ്സ് ഇടറിയില്ല.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീടിന് പിന്നില്‍ അര്‍ദ്ധനഗ്‌നയായി സെലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്കു ശേഷം ഗിരോഷ് നാടുവിടാനൊന്നും ശ്രമിച്ചില്ല. പൊലീസ് എത്തുമ്പോള്‍ കൊലക്കത്തി തലയണക്കീഴില്‍ വച്ച് സ്വന്തം വീട്ടില്‍ കിടന്ന് നല്ല ഉറക്കത്തിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത സെലീനയുടെ ഇടതു സ്തനം വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. കഴുത്തില്‍ ആഴത്തിലേറ്റ കത്തികൊണ്ടുള്ള കുത്താണ് സെലീനയുടെ മരണകാരണമെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ഗിരോഷിനെ കൊടും ക്രൂരതയിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം രണ്ടു വര്‍ഷം മുമ്പായിരുന്നു. അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്നു ഗിരോഷ്. ഇവിടെ ജോലി ചെയ്തിരുന്ന ആദിവാസി പെണ്‍കുട്ടിയുമായി ഗിരോഷ് പ്രണയത്തിലായി. പ്രണയം അതിരുവിട്ടതോടെ പ്രശ്‌നമായി. വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഗിരോഷ് ഇതില്‍ നിന്ന് പിന്മാറിയതോടെ സംഗതി പീഡനമായി. ഗിരോഷ് പീഡിപ്പിച്ചെന്ന് പരാതി നല്‍കുമെന്നായി പെണ്‍കുട്ടി.
പെണ്‍കുട്ടിയെ സഹായിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകയായ സെലീനയും എത്തി. ഇതോടെ ഗിരോഷ് ആകെ വെട്ടിലായി. സെലീനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഗിരോഷ് സമ്മതിച്ചു. ഒടുവില്‍ ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗിരോഷ് കേസില്‍ നിന്ന് ഒരുവിധം തലയൂരുകയായിരുന്നു. അന്നു മുതല്‍ കടുത്ത വൈരാഗ്യം മനസില്‍ സൂക്ഷിക്കുകയായിരുന്നു. സെലീനയോട് പ്രതികാരം ചെയ്യാന്‍ ഗിരോഷ് കാത്തിരിക്കുകയായിരുന്നു. ഇതിനു വേണ്ടിയാണ് ഗിരോഷ് സെലീനയുമായി അടുത്തത്. സെലീനയ്ക്ക് സാമ്പത്തികം അടക്കമുള്ള സഹായങ്ങള്‍ ചെയ്ത് അതിവേഗം അടുപ്പക്കാരനായി മാറി.
ഒന്നര വര്‍ഷം മുമ്പ് തൊടുപുഴയില്‍ നിന്ന് വാങ്ങി സൂക്ഷിച്ച കത്തിയാണ് സെലീനയെ കൊലപ്പെടുത്താന്‍ ഗിരോഷ് ഉപയോഗിച്ചത്. കൈപ്പിടിയിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ നിവര്‍ന്നു വരുന്ന തരത്തിലുള്ളതായിരുന്നു ഈ കത്തി. സെലീനയെ കാണാന്‍ പോകുമ്പോഴെല്ലാം ഗിരോഷ് ഈ കത്തി അരയില്‍ തിരികിവച്ചിട്ടുണ്ടായിരുന്നു. പല തവണ സെലീനയെ കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഗിരോഷും സെലീനയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ആരംഭിച്ചത്. പീഡനക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് താനാണെന്നു പറഞ്ഞ് സെലീന പല തവണ പണം വാങ്ങിയിരുന്നതായി ഗിരോഷ് പൊലീസിനോടു പറഞ്ഞു.
ഗിരോഷും സെലീനയും തമ്മില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇപ്രകാരമാണ്: പല തവണയായി സെലീന ഗിരോഷിന്റെ പക്കല്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. സെലീന വാങ്ങിയ ഇന്‍ഡിക്ക കാറിന് ജാമ്യം നിന്നിരുന്നത് ഗിരോഷായിരുന്നു. കാറിന്റെ സി.സി അടയ്ക്കുന്നത് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ജാമ്യക്കാരനായ ഗിരോഷിന് നോട്ടീസ് അയച്ചു. പല തവണ നോട്ടീസ് ലഭിച്ചതോടെ ഗിരോഷ് സെലീനയെ വിവരം അറിയിച്ചെങ്കിലും പണം അടയ്ക്കാന്‍ അവര്‍ തയ്യാറായില്ല.
ഇതിനിടെ, സെലീന വാങ്ങിയ അഞ്ചു ലക്ഷത്തോളം രൂപ ഗിരോഷ് തിരികെ ചോദിക്കുകയും ചെയ്തു. എന്നാല്‍, പണം തിരികെ ആവശ്യപ്പെട്ട ഗിരോഷിനെ സെലീന ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സെലീനയ്‌ക്കെതിരെ ഗിരോഷ് അടിമാലി പൊലീസില്‍ പരാതിയും നല്‍കി. കഴിഞ്ഞ ദിവസം ഗിരോഷിന്റെ ബാങ്ക് അക്കൗണ്ടില്‍ ഭാര്യയുടെ പ്രസവ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ സെലീനയുടെ കാറിന്റെ സി.സി കുടിശിക ഇനത്തില്‍ സ്വകാര്യ ബാങ്ക് പിടിച്ചെടുത്തു. ഇതോടെയാണ് ഗിരോഷിന്റെ വൈരാഗ്യം ഇരട്ടിച്ചതെന്ന് പൊലീസ് പറയുന്നു.
കടമായി വാങ്ങിയ പണം തിരികെതരണമെന്നും കാറിന്റെ സി.സി കുടിശിക തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗിരോഷ് സംഭവ ദിവസം സെലീനയുടെ വീട്ടിലെത്തിയത്. ഈ സമയം തുണിഅലക്കിക്കൊണ്ടിരിക്കുകയായിരുന്നു സെലീന. ആദ്യം ഗിരോഷ് സെലീനയോടു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍, പണം നല്‍കുന്ന കാര്യം സംസാരിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെ അരയില്‍ കരുതിയിരുന്ന കത്തി ഗിരോഷ് പുറത്തെടുത്തു. കത്തി സെലീനയുടെ കഴുത്തിനു നേരെ നീട്ടി. ഭീഷണിയെ സെലീന ചിരിച്ചു കൊണ്ടു നേരിട്ടപ്പോള്‍ ഗിരോഷിന്റെ സര്‍വ്വ നിയന്ത്രണവും വിട്ടു.
കൈയിലെ കത്തി ശക്തിയോടെ സെലീനയുടെ കഴുത്തില്‍ ആഴ്ന്നിറങ്ങി. കുത്തേറ്റ് സെലീന തറയില്‍ വീണു കിടന്ന് പിടഞ്ഞു. വീണ്ടും ഒരു തവണ കൂടി ഗിരോഷ് സെലീനയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി മരണം ഉറപ്പിച്ചു. പിന്നീട് പുറത്തിറങ്ങി സമീപത്തെ കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി വലിച്ച ശേഷം തിരികെയെത്തി. സെലീനയുടെ വസ്ത്രം വലിച്ചു കീറിയ ശേഷം ഇടതു സ്തനം അറുത്തെടുത്തു. ഇത് ഒരു തുണിയില്‍ പൊതിഞ്ഞെടുത്തു. എന്നിട്ട് സെലീനയുടെ മാല പൊട്ടിച്ചെടുത്തു. ഇവയുമായി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പൊട്ടിച്ചെടുത്ത സെലീനയുടെ മാലയാകട്ടെ മുക്കുപണ്ടമായിരുന്നു.
സെലീനയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഗിരോഷ് വീട്ടിലെത്തി സുഖമായി ഉറങ്ങി. കൊലചെയ്യാന്‍ ഉപയോഗിച്ച കത്തി കഴുകി വൃത്തിയാക്കി തലയിണയ്ക്കടിയില്‍ ഒളിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഗിരോഷിനെ തേടി വീട്ടിലെത്തുമ്പോള്‍ കൊലക്കത്തി തലയിണയക്കടിയില്‍ വച്ച് സുഖ നിദ്ര യിലായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പ്രതി കുറ്റമെല്ലാം സമ്മതിച്ചു. കൊല്ലാന്‍ ഉപയോഗിച്ച കത്തി കാട്ടിലെറിഞ്ഞു കളഞ്ഞെന്നായിരുന്നു ആദ്യമൊഴി.
അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കത്തി തലയണയ്ക്കടിയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി. കത്തി കണ്ടെടുത്ത ശേഷം ഗിരോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍, മുന്നാര്‍ ഡിവൈ.എസ്.പി. എസ്. അഭിലാഷ്, സി.ഐ. പി.കെ. സാബു, എസ്.ഐ. സന്തോഷ് സജീവ്, എ.എസ്.ഐമാരായ സി.ആര്‍. സന്തോഷ്, അബ്ദുള്‍ ഖനി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.എം. ഷാജു, പി.ടി. ഷാജി, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
https://www.facebook.com/Malayalivartha

























