ശ്രീചിത്രയില്‍ എഞ്ചിനിയറിംഗ് ബിരുദധാരിക്ക് മെഡിക്കല്‍ പി.ജി ബിരുദം!

മാസ്റ്റര്‍ ഓഫ് പബ്‌ളിക് ഹെല്‍ത്ത് ബിരുദം നേടാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്ന ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേണിംഗ് ബോഡി തീരുമാനം വിവാദമാകുന്നു. എഞ്ചിനിയറിംഗും സാമ്പത്തികശാസ്ത്രവും നിയമവും മറ്റും പഠിച്ചവര്‍ക്കും എം.പി.എച്ച് അഥവാ മാസ്റ്റര്‍ മെഡിക്കല്‍ ബിരുദം നേടാമെന്ന വിചിത്രമായ തീരുമാനം 30-07-2016-ലെ ഗവേണിംഗ് ബോഡിയാണ് തീരുമാനിച്ചത്.ഇതോടെ എഞ്ചിനിയറിംഗ്, സിദ്ധ, യുനാനി, ഹോമിയോ, സോഷ്യയോളജി, ജനസംഖ്യാ ശാസ്ത്ര ബിരുദ ദാരികള്‍ക്കുംശ്രീചിത്രയുടെ ഉന്നത ബിരുദ-കോഴ്‌സിന് ചേരാം.
കോഴ്‌സുകള്‍ ശ്രീചിത്രയിലല്ല. അവര്‍ പുതുതായി അഫിലിയേഷന്‍ നല്‍കിയിരിക്കുന്ന ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ജഒഎക) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കാണ് വെള്ളം ചേര്‍ത്ത പുതിയ 'ഡിഗ്രി' നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ട്ടിഫിക്കേറ്റ് ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കും. സ്വകാര്യ സ്ഥാപനം നടത്തുന്ന മാസ്റ്റര്‍ ബിരുദകോഴ്‌സിന് വാര്‍ഷിക ഫീസ് 1.80 ലക്ഷം രൂപയാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ 5.500 യു.എസ് ഡോളര്‍ നല്‍കണം. ശ്രീചിത്രയിലെ വിദ്യാര്‍ത്ഥികള്‍ 25,000 രൂപയും മറ്റും നല്‍കി പഠിക്കുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ ഫീസായും മറ്റ് വകയിലും ഈടാക്കാന്‍ സ്വകാര്യ സ്ഥാപനമായ ഐ.ഐ.പി.എച്ചിന് ശ്രീചിത്ര അധികാരികള്‍ അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ ഈ കോഴ്‌സില്‍ ചേര്‍ന്നാല്‍ എന്താണ് സംഭവിക്കുക?

2014 ജൂണ്‍ 28-ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 90-ാമത് ഗവേണിംഗ് ബോഡി മീറ്റിംഗില്‍ ഇതിനായി ജഒഎക അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിശദപരിശോധനകള്‍ക്കു ശേഷം, സ്വകാര്യ സ്ഥാപനത്തിന് മെഡിക്കല്‍ ബിരുദം നടത്താന്‍ അനുമതി നല്‍കിയാല്‍ ഗുണനിലവാരം തകരുമെന്ന് വിലയിരുത്തി അപേക്ഷ തള്ളിയിരുന്നു. 2015 ജൂലൈ 25-ന് ചേര്‍ന്ന 93-ാമത് ഗവേണിംഗ് ബോഡി മീറ്റിംഗിലും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 1980-ലെ നിയമത്തിന്റെ ലംഘനമാണ് മറ്റ് സ്ഥാപനങ്ങള്‍ക്ക് ഈ കോഴ്‌സ് നടത്താന്‍ അനുമതി നല്‍കുന്നതെന്ന് പറഞ്ഞിരിക്കുന്നു. അക്കാദമിക് കമ്മിറ്റി 2015 ഒക്‌ടോബര്‍ 31-ന് ചേര്‍ന്നപ്പോഴും സ്വകാര്യ ബിരുദ കോഴ്‌സുകള്‍ എന്ന ആശയത്തെ തള്ളിക്കളഞ്ഞു. എന്നാല്‍, അതിനുശേഷം, ഉന്നത ഇടപെടലുകളുടെ ഫലമായി 2015 നവംബര്‍ അഞ്ചിന് നടന്ന 94ാം ഗവേണിംഗ് ബോഡി മീറ്റിംഗില്‍ സ്വകാര്യ സ്ഥാപനമായ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സ് നടത്താന്‍ അനുമതി നല്‍കി. 
സംസ്ഥാനത്തെ ഏറ്റവും തലയെടുപ്പുള്ള ആരോഗ്യ ഗവേഷണ സ്ഥാപനമാണ് ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി. ഇന്ത്യയിലെ തന്നെ ന്യൂറോളജി, ഹൃദ്രോഹ ചികിത്സാരംഗത്തെ ഏറ്റവും മികച്ച ആതുരാലയം. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന, കേന്ദ്രശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്നിപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. പലവിധ അനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ആ സ്ഥാപനത്തിന്റെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.

2016 ജനുവരിയില്‍ ശ്രീചിത്രയും ഐ.ഐ.പി.എച്ചും ധാരണാപത്രം ഒപ്പുവച്ചു. പി.എച്ച്.ഡി പ്രോഗ്രാം നടത്താനുള്ള അനുമതി കൂടി മേല്‍പ്പറഞ്ഞ സ്വകാര്യ സ്ഥാപനത്തിന് ധാരണാപത്രത്തില്‍ അനുമതി നല്‍കി.
2016-സെപ്തംബര്‍ രണ്ടിന് എഞ്ചിനിയറിംഗ്/നിയമവിദ്യാര്‍ത്ഥികള്‍ക്കും മറ്റും മെഡിക്കല്‍ പ്രവേശനം ഉറപ്പുനല്‍കുന്ന അതി വിചിത്രമായ ഉത്തരവ് നമ്മുടെ ആരോഗ്യ വകുപ്പും പുറത്തിറക്കി. രണ്ട് വര്‍ഷത്തെ ബിരുദാനന്തര ഹെല്‍ത്ത് കോഴ്‌സ് ഒരു സുപ്രഭാതത്തില്‍ നാല് വര്‍ഷത്തെ കോഴ്‌സായി പരിണമിച്ചു. അങ്ങനെ വിദ്യാര്‍ത്ഥികളെ യഥേഷ്ടം കൊള്ളയടിക്കാന്‍ ഒരു മെഡിക്കല്‍ മാഫിയാസംഘത്തിന് എന്‍.ഒ.സിയായി.
പ്രത്യാഘാതങ്ങള്‍
നിയമബിരുദവും ആരോഗ്യവിദ്യാഭ്യാസത്തിന്റെ നീതിബോധ സങ്കല്‍പ്പങ്ങള്‍ക്കുമെതിരുമായ ഈ ഏര്‍പ്പാട് കേരളത്തിലെ ആരോഗ്യമേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ആരും ഇതുവരെ വേണ്ടത്ര ഗൗരവമായി ചര്‍ച്ചചെയ്തിട്ടില്ല.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ അറിവുകള്‍ ഗവേഷണത്തിലൂടെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റര്‍ ബിരുദ കോഴ്‌സുകള്‍ ശ്രീചിത്ര നടത്തി വരുന്നത്. എന്നാല്‍, ആരോഗ്യ വിദ്യാഭ്യാസവുമായി പുലബന്ധംപോലുമില്ലാത്തയാളുകള്‍ പണം കൊടുത്ത് സ്വകാര്യസ്ഥാപനത്തില്‍ 'പ്രാക്ടീസ്' ചെയ്ത് ബിരുദം നേടി വരുമ്പോള്‍, ശ്രീചിത്രയിലെ മെറിറ്റ് അടിസ്ഥാനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്കും 'സ്‌പെയര്‍പാര്‍ട്‌സ്' വിദ്യമാത്രമറിയുന്നവര്‍ക്കും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും ഒന്നാകും. സോഷ്യോളജിക്കാര്‍ക്കും സാങ്കേതികവിദ്യയില്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്കും ഹ്യൂമന്‍ ഫിസിയോളജിയെ സംബന്ധിച്ച് എന്ത് ജ്ഞാനമാണുണ്ടാവുക? വാസ്തവത്തില്‍, ജനങ്ങളുടെ ജീവന്‍ പന്താടാന്‍ അറിഞ്ഞുകൊണ്ട് ശ്രീചിത്ര അവസരമൊരുക്കുകയാണ് ചെയ്തിരിക്കുന്നത്.

സ്ഥാപനത്തിന്റെ പരമോന്നത ബോഡിയായ ഗവേണിംഗ് ബോഡിയില്‍ പലവട്ടം ചര്‍ച്ചചെയ്ത് തള്ളിയ ഒരു നിര്‍ദ്ദേശത്തെ പിന്‍വാതിലിലൂടെ പ്രതിഷ്ഠിക്കാന്‍ അധികാരികളില്‍ ചിലര്‍ മേല്‍നോട്ടം വഹിക്കുന്നുവെന്നതാണ് ദയനീയമായ സ്ഥിതി. അതിന്റെ രേഖകള്‍-മിനുട്‌സ്, ഉത്തരവുകള്‍, ഗവേണിംഗ് ബോഡി തീരുമാനങ്ങള്‍, റദ്ദാക്കിയ ഗവേണിംഗ് ബോഡി മീറ്റിംഗുകളുടെയും അംഗീകാരം നല്‍കിയ മീറ്റിംഗുകളുടെയും അവരുടെ വിശദീകരണങ്ങളുടെയും ഒറിജിനല്‍ രേഖകളും ഇതോടൊപ്പം പുറത്തുവിടുന്നു.
https://www.facebook.com/Malayalivartha























